ശസ്ത്രക്രിയയ്ക്ക് കൈക്കൂലി; ഡോക്ടർക്ക് കൊച്ചിയിലും തൃശ്ശൂരിലും വീട്, കൈക്കൂലിപ്പണം ഒളിപ്പിച്ചത് അലമാരയിലും കിടക്കയിലും സഞ്ചിയിലും
തൃശ്ശൂർ: തൃശൂര്‍ മെഡിക്കല്‍ കോളേജിൽ ശസ്ത്രക്രിയ്ക്ക് 3000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ അറസ്റ്റിലായ ഡോക്ടർക്ക് തൃശ്ശൂരിലും കൊച്ചിയിലും സ്വന്തമായി വീട്. രണ്ട് വീട്ടിലും ഇന്ന് റെയ്ഡ് നടന്നു. തൃശ്ശൂർ മുളങ്കുന്നത്തുകാവിലെ വീട്ടിൽ വിവിധ ഇടങ്ങളിലായി ഒളിപ്പിച്ച പണം കണ്ടെത്തി. 15,20,645 രൂപയാണ് ആകെ കണ്ടെത്തിയിരിക്കുന്നത്. വീട്ടിനകത്ത് രണ്ടാം നിലയിലെ കിടപ്പുമുറിയിൽ കിടക്കയ്ക്ക് അടിയിലും അലമാരയിലും സഞ്ചികളിലുമായാണ് പണം സൂക്ഷിച്ചിരുന്നത്.
തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ എല്ലുരോഗ വിഭാഗം സര്‍ജനാണ് ഡോ. ഷെറി ഐസക്. പാലക്കാട് സ്വദേശിയാണ് ഡോക്ടര്‍ ഷെറി ഐസക്കിനെതിരെ വിജിലന്‍സിനെ സമീപിച്ചത്. ഭാര്യയുടെ ശസ്ത്രക്രിയക്ക് എത്തിയതായിരുന്നു ഇയാള്‍. രണ്ടാഴ്ചയായിട്ടും ഡോക്ടര്‍ ശസ്ത്രക്രിയക്ക് തീയതി നല്‍കുന്നില്ലെന്നായിരുന്നു പരാതി. ഒടുവില്‍ ഓട്ടുപാറയില്‍ താന്‍ ഇരിക്കുന്ന ക്ലിനിക്കിലെത്തി 3000 രൂപ നല്‍കിയാല്‍ ശസ്ത്രക്രിയക്ക് തീയതി നല്‍കാമെന്ന് ഡോക്ടര്‍ പരാതിക്കാരനോട് പറയുകയായിരുന്നു. ഭര്‍ത്താവ് നൽകിയ പരാതിയില്‍ ഫിനോള്‍ഫ്‌തലിന്‍ പുരട്ടിയ നോട്ട് വിജിലന്‍സ് കൊടുത്തയച്ചു. തുടർന്നാണ് അറസ്റ്റുണ്ടായത്.