തിരുവനന്തപുരം: തിരുവനന്തപുരത്ത് മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതികള്‍ അറസ്റ്റിൽ. വെങ്ങാനൂരാണ് സംഭവം നടന്നത്. സ്വകാര്യ ഫിനാന്‍സ് സ്ഥാപനത്തിന്റെ വിവിധ ബ്രാഞ്ചുകളില്‍ വളകള്‍ പണയംവെച്ചാണ് 15 ലക്ഷം രൂപയുടെ തട്ടിപ്പ് പ്രതികള്‍ നടത്തിയത്.
തിരുവനന്തപുരത്തെ സൂര്യ ഫിനാന്‍സ് എന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ 7 ബ്രാഞ്ചുകളിലാണ് പ്രതികള്‍ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയത്. ഇവരുടെ പല ബ്രാഞ്ചില്‍ ആയി ഒരേ വിലാസവും ആധാര്‍ രേഖകളും സമര്‍പ്പിച്ച് പ്രതികള്‍ വളകള്‍ പണയംവച്ചു. പ്രതികള്‍ 15 ലക്ഷത്തിലധികം തുക കൈപ്പറ്റി. ഒരോ വിലാസത്തില്‍ സംശയം തോന്നിയ സ്ഥാപനത്തിലെ ജീവനക്കാരാണ് വെങ്ങാനൂരുള്ള ബ്രാഞ്ചില്‍ പണയം വയ്ക്കാന്‍ എത്തിയ പ്രതികളെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയത്.
മുട്ടത്തറ സ്വദേശികളായ യാസീന്‍,സാദിഖ് തുടങ്ങിയവരാണ് പിടിയിലായത്. വളകള്‍ മുറിച്ചു നോക്കി മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞു. വിഴിഞ്ഞം പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. പ്രതികള്‍ മറ്റിടങ്ങളിലും സമാന തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.