ബലിപെരുന്നാൾ അവധി; ഒമാനിൽ മുവാസലാത്ത് വഴി യാത്രചെയ്തത് 80,000ത്തിലധികം ആളുകൾ
ബലിപെരുന്നാൾ അവധിദിനങ്ങളിൽ രാജ്യത്തെ പൊതുഗതാഗത സംവിധാനമായ മുവാസലാത്ത് വഴി യാത്രചെയ്തത് 80,000ത്തിലധികം ആളുകൾ. ബസ്, ഫെറി സര്‍വിസുകള്‍ വഴിയാണ് ഇത്രയും ആളുകള്‍ യാത്രചെയ്തതെന്ന് ദേശീയ ഗതാഗത കമ്പനി അറിയിച്ചു. അടുത്ത കാലത്തെ പൊതുഗതാഗത സംവിധാനത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. രണ്ടാം പെരുന്നാളിന് 19,000ത്തിലധികം യാത്രക്കാരാണ് വിവിധ റൂട്ടുകളിലൂടെയുള്ള ബസ് സർവിസുകളെ ആശ്രയിച്ചത്.
ഏറ്റവും കൂടുതൽ ആളുകളുണ്ടായിരുന്നത് റൂവി-മബേല റൂട്ടിലായിരുന്നു- 14,000ത്തിലധികം ആളുകള്‍. ഫെറി സര്‍വിസില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ യാത്രചെയ്തത് ശന്നാഹ്-മസീറ റൂട്ടിലായിരുന്നു. 2000 ആളുകളാണ് ഈ റൂട്ടില്‍ യാത്ര ചെയ്തതെന്ന് അധികൃതർ അറിയിച്ചു. ഫെറികളില്‍ 44.5 ടണ്‍ ചരക്കുകളും 711 വാഹനങ്ങളും കടത്തി. സാധാരണക്കാരായ ആളുകളും കുറഞ്ഞ വരുമാനക്കാരുമാണ് കൂടുതലായും മുവാസലാത്തിനെ ആശ്രയിച്ചത്.