കൊച്ചി: മൂവാറ്റുപുഴയിൽ അധ്യാപകന്‍റെ കൈവെട്ടിയ കേസിലെ രണ്ടാംഘട്ട വിധി നാളെ. സംഭവത്തിന്‍റെ മുഖ്യസൂത്രധാരനായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് എം കെ നാസർ, കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത സവാദ് അടക്കം പതിനൊന്നുപ്രതികളുടെ വിചാരണയാണ് പൂർത്തിയായത്. യുഎപിഎ ചുമത്തിയ കേസിലാണ് കൊച്ചി എൻഐഎ കോടതി രണ്ടാം ഘട്ട വിധി പ്രസ്താവം നടത്തുക.
ചോദ്യ പേപ്പർ വിവാദത്തിന്റെ അടിസ്ഥാനത്തിൽ 12 വർഷം മുൻപ് തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകനായിരുന്ന പ്രൊഫ ടി ജെ ജോസഫിന്‍റെ കൈവെട്ടിയത്. ഈ കേസിലാണ് രണ്ടാംഘട്ട വിചാരണ പൂർത്തിയായത്. സംഭവത്തിന് ശേഷം വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞ പ്രതികളെ പലപ്പോഴായി അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരെ വേവ്വേറെ കുറ്റപത്രം സമർപ്പിച്ചാണ് എൻഐഎ വിചാരണ പൂർത്തിയാക്കിയത്. മുഖ്യപ്രതി എം.കെ നാസർ, അധ്യാപകന്‍റെ കൈവെട്ടിയ സവാദ് തുടങ്ങിയവർക്ക് പുറമേ അസീസ് ഓടക്കാലി, ഷഫീക്ക്, നജീബ് , മുഹമ്മദ് റാഫി, സുബൈർ, നൗഷാദ്, മൻസൂർ, അയ്യൂബ് , മൊയ്തീൻ കുഞ്ഞ് എന്നിവരുടെ കൃത്യത്തിലെ പങ്കാളിത്തമാണ് വിചാരണ ചെയ്യപ്പെട്ടത്.
ആദ്യഘട്ട വിചാരണയിൽ 37 പേരിൽ 11 പേരെ ശിക്ഷിച്ചിരുന്നു. 26 പേരെ വെറുതെ വിടുകയും ചെയ്തു. 2010 മാർച്ച് 23ന് തൊടുപുഴ ന്യൂമാൻ കോളേജിലെ രണ്ടാം സെമസ്റ്റർ ബികോം മലയാളം ഇന്‍റേണൽ പരീക്ഷയുടെ ചോദ്യപേപ്പറിൽ മതനിന്ദയുണ്ടെന്നാരോപിച്ചാണ് പ്രൊഫസർ ടിജെ ജോസഫിന്‍റെ കൈവെട്ടിയത്. പോപ്പുലർ ഫ്രണ്ടാണ് കൃത്യത്തിന് പിന്നിലെന്ന് ആദ്യം കേസന്വേഷിച്ച സംസ്ഥാന പോലീസും എൻഐഎയും കണ്ടെത്തി.