ഡൽഹി: സാംസാരിക്കുമ്പോൾ സ്വയം നിയന്ത്രിക്കാൻ ഷാജൻ സ്‌കറിയയോട് ആവശ്യപ്പെടണമെന്ന് സുപ്രിംകോടതി. മറുനാടൻ മലയാളി എഡിറ്റർ കൂടിയായ ഷാജന്റെ അഭിഭാഷകനോടായിരുന്നു കോടതിയുടെ ആവശ്യം. ഷാജന്റെ വിഡിയോകളുടെ പകർപ്പ് താൻ വായിച്ചിട്ടുണ്ടെന്നും അതിന്റെ ഉള്ളടക്കത്തോട് പൂർണമായും വിയോജിക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അറിയിച്ചു.
മുൻകൂർ ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരായ ഷാജന്റെ ഹരജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസും ജസ്റ്റിസ് പി.എസ് നരസിംഹയും അടങ്ങുന്ന സുപ്രിംകോടതി ബെഞ്ച്. വാദംകേൾക്കുന്നതിനിടെയാണ് ഷാജന്റെ വിഡിയോകളുടെ തർജമ ചെയ്ത രേഖകൾ നേരത്തെ തന്നെ വായിച്ച കാര്യം ചീഫ് ജസ്റ്റിസ് വെളിപ്പെടുത്തിയത്. അത്രയും ശക്തമായ ഉത്തരവാണ് ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുള്ളതെന്നും അതുകൊണ്ടാണ് നേരത്തെ തന്നെ വിഡിയോയുടെ പകർപ്പ് പരിശോധിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. ശക്തമായ ഉത്തരവുണ്ടാകുമ്പോൾ കൂടുതൽ സൂക്ഷ്മമായി വിഷയം പരിശോധിക്കേണ്ടിവരുമെന്നും ചീഫ് ജസ്റ്റിസ് സൂചിപ്പിച്ചു.