വിരലുകൾ സംസാരിക്കുമ്പോൾ’: ഇന്ത്യയിലെ ആദ്യത്തെ ഓട്ടിസ്റ്റിക് രചയ്താക്കളുടെ പുസ്തകം ചരിത്രമാകുന്നു

തിരുവനന്തപുരം: കഥകളെയും കഥാകാരന്മാരെയും എന്നും വായനക്കാർ കൗതുകത്തോടെയാണ് നോക്കിക്കാണാറുള്ളത്. മനസിലെ ഭാവനകളെ അക്ഷരങ്ങളാക്കി വായനക്കാരന് മുന്നിലെത്തിക്കാൻ സ്വതസിദ്ധമായ കഴിവുള്ളവർക്ക് മാത്രം സാധിക്കുന്നതാണ്. നോവലുകളും കഥകളുമുൾപ്പെടെയുള്ള വായനയുടെ ലോകത്ത് ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി ഓട്ടിസ്റ്റിക് ആയ കുട്ടികൾ രചിച്ച ഒരു പുസ്തകം കടന്നു വരികയാണ്.ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നുള്ള ഓട്ടിസ്റ്റിക് ആയ 16 കുട്ടികൾ രചിച്ച ടോക്കിങ് ഫിംഗേഴ്‌സ് എന്ന പുസ്തകം ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വലിയ സ്വീകാര്യതയാണ് നേടുന്നത്. ഓട്ടിസ്റ്റിക് ആയ കുട്ടികൾക്കായി ഇന്ത്യയുടെ പല ഭാഗങ്ങളിലായി നിരവധി മുന്നേറ്റങ്ങൾക്ക് തുടക്കം കുറിച്ച ചിത്ര പോളിന്റെയും പദ്മ ജ്യോതിയുടെയും മനസിലെ ചെറിയൊരു ആശയമാണ് ഈ വലിയ ചരിത്രത്തിനു പിന്നിൽ.

 

തങ്ങളുടെ മക്കൾ ഉൾപ്പെടുന്ന ഒട്ടനവധി ഓട്ടിസ്റ്റിക് ആയ കുട്ടികൾക്ക് പറയാനുള്ള കാര്യങ്ങൾ സമൂഹം അറിയണമെന്നും അവരുടെ കാഴ്ചപ്പാടുകളെ ലോകത്തിനു മുന്നിൽ തുറന്നു കാണിക്കണമെന്നും ഉള്ള ആഗ്രഹമാണ് കുട്ടികളുടെ പുസ്തകം പ്രസിദ്ധീകരിക്കുന്നതിലേക്ക് എത്തിച്ചേർന്നത്. ടോക്കിങ് ഫിംഗേഴ്‌സ് അതിന്റെ രണ്ടാം എഡിഷനിലേക്കും ഹിന്ദി തർജ്ജമയിലേക്കും എത്തിച്ചേർന്നത് വെറും ഒരു വർഷം കൊണ്ടാണ്. ഉടൻ തന്നെ പുസ്തകത്തിന്റെ മലയാള പതിപ്പും വായനക്കാർക്ക് പ്രതീക്ഷിക്കാംപുസ്തകത്തിന്റെ എഴുത്തുകാരിലൊരാളും ചിത്ര പോളിന്റെ മകനുമായ തരുൺ പോൾ മാത്യുവിനു ലോകത്തോട് പറയാനുള്ളത് “mindsets become the biggest limitation , sometime listen to us autistics ” എന്നാണ്. പൊതുസമൂഹത്തിന്റെ “ചിന്താഗതികളും മനോഭാവങ്ങളുമാണ് ഏറ്റവും വലിയ പരിമിതി, ചിലപ്പോഴെങ്കിലും ഓട്ടിസ്റ്റിക് ആയ ഞങ്ങളെക്കൂടി കേൾക്കാൻ തയ്യാറാവണം”എന്നാണ് തരുൺ പറയുന്നത്. ഓട്ടിസത്തെക്കുറിച്ച് മറ്റുള്ളവർ പറയുന്നതിനേക്കാൾ ഏറ്റവും ഉത്തമം അവർ തന്നെ സംസാരിക്കുന്നതാണ്. ഇതിലൂടെ ഓട്ടിസത്തെക്കുറിച്ചുള്ള പൊതുസമൂഹത്തിന്റെ മിഥ്യാധാരണകളെ പൊളിച്ചെഴുതുകയാണ് ചിത്ര പോളും പദ്മ ജ്യോതിയും.

 

ഓട്ടിസ്റ്റിക് ആയ കുട്ടികളുടെ മാതാപിതാക്കളെ പരിശീലിപ്പിക്കുന്നതിനും അവർക്ക് മാനസികവും വൈകാരികവുമായ പിന്തുണ നൽകുന്നതിനുമായി രൂപീകരിച്ച ഓൾ ഇൻക്ലൂസിവ് ഫൗണ്ടേഷൻ എന്ന സംരംഭത്തിന്റെ സാരഥികൾ കൂടിയാണ് ഇരുവരും..

Leave A Reply