ജമ്മുകശ്മീരില്‍ മണ്ണിടിച്ചിലില്‍ രണ്ട് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കുണ്ട്. ജമ്മുകശ്മീരിലെ ഡോഡയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഉത്തരേന്ത്യയില്‍ വ്യാപക മഴ തുടരുകയാണ്. ജമ്മുകശ്മീരിലെ ദേശീയപാത 44 ന്‍റെ ഒരു ഭാഗം തകർന്നു. ഛാബ സെരിയിലെ നന്ദിയോട് ചേർന്ന ഭാഗത്താണ് റോഡ‍് തകർന്നത്. ദില്ലിയിലെ കനത്ത മഴയിൽ നഗരത്തിൽ പലയിടങ്ങളിലും വെള്ളക്കെട്ട് ഉണ്ടായി. പലയിടത്തും ഗതാഗതം താറുമാറായ അവസ്ഥയിലാണ്.
അതേസമയം ഹിമാചൽ പ്രദേശിൽ ഉണ്ടായ ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. മണ്ടി – കുളു ദേശീയപാത അടച്ചിരിക്കുകയാണ്. പ്രദേശത്തെ ഒരു പാലം ഒലിച്ചുപോയ റിപ്പോർട്ടും കഴിഞ്ഞ ദിവസം പുറത്തുവന്നു. മണാലിയിൽ നിർത്തിയിട്ട കാറുകൾ ഒലിച്ചുപോയി. ബിയാസ് നദിയിലെ വെള്ളപ്പൊക്കത്തിലാണ് കാറുകൾ പെട്ടുപയോത്. പഞ്ചാബിലെ ഹോഷിയാർപൂരിലും കനത്ത മഴയാണ്. വീടുകളില്‍ വെള്ളം കയറി. റോഡില്‍ വൻ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ മുതല്‍ പഞ്ചാബില്‍ കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്.