മക്ക: ഉംറ ചെയ്യാൻ സൗദിയിലുള്ളവർക്ക് അനുമതി നൽകിത്തുടങ്ങി. നിലവിൽ സൗദിയിൽ ഏത് തരം വീസയിൽ കഴിയുന്നവർക്കും ഇപ്പോൾ ഉംറ ചെയ്യാൻ അനുമതി ലഭിക്കും.
പുതിയ ഉംറ സീസൺ മുഹറം ഒന്ന് അഥവാ ജൂലൈ 19 മുതലാണ് ആരംഭിക്കുക. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകർ ജൂലൈ 19 മുതൽ സൗദിയിലേയ്ക്ക് വന്ന് തുടങ്ങും. നുസുക് ആപ്പ് വഴി പെർമിറ്റെടുത്ത നിരവധി പേർ ഉംറ ചെയ്യാൻ മക്കയിലെത്തി. നുസുക്ക് ആപ്പ് വഴി പെർമിറ്റെടുത്തവർക്ക് ഉംറക്കും റൗദ ഷരീഫിൽ നമസ്കരിക്കുന്നതിനും അനുമതിയുണ്ട്.
ജൂലൈ 19 മുതൽ വിദേശ തീർഥാടകർ കൂടി വന്നു തുടങ്ങുന്നതോടെ വീണ്ടും തിരക്ക് വർധിക്കും. മദീനയിലെ റൗദ ഷരീഫിൽ നമസ്കരിക്കുന്നതിനും പെർമിറ്റുകൾ അനുവദിച്ച് തുടങ്ങിയിട്ടുണ്ട്. ഉംറ ചെയ്യാൻ രണ്ട് മണിക്കൂർ വീതവും റൗദ ഷരീഫിൽ നമസ്കരിക്കാൻ അര മണിക്കൂർ വീതവുമാണ് അനുവദിക്കുക. ഹജ് സീസൺ അവസാനിച്ചതോടെയാണ് വീണ്ടും പെർമിറ്റുകൾ അനുവദിച്ച് തുടങ്ങിയത്.