ബ്യൂട്ടിപാർലർ ഉടമയുടെ ബാഗിൽ എൽഎസ്ഡി വച്ചെന്ന് സംശയിക്കുന്ന യുവതി ഒളിവിൽ: എക്സൈസിനെതിരെ മാനനഷ്ടക്കേസുമായി ഷീല സണ്ണി
തൃശ്ശൂർ: തനിക്കെതിരായ ലഹരിക്കേസ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ചാലക്കുടിയിലെ വ്യാജ ലഹരിക്കേസിൽ പ്രതിചേർക്കപ്പെട്ട ഷീല സണ്ണി. തന്നെ കേസിൽ കുടുക്കിയ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെയും മാനനഷ്ടക്കേസ് ഫയൽ ചെയ്യാനാണ് ഷീല സണ്ണിയുടെ നീക്കം. ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ഇവർ ആവശ്യപ്പെടുന്നു.ഇല്ലാത്ത ലഹരിമരുന്നിന്റെ പേരിൽ താൻ നേരിട്ടത് കടുത്ത അപമാനമാണെന്ന് വീട്ടമ്മ വെളിപ്പെടുത്തി. തനിക്ക് പറയാനുള്ളത് എന്തെന്ന് പോലും കേൾക്കാൻ എക്സൈസ് തയ്യാറായില്ലെന്നും വീട്ടമ്മ കുറ്റപ്പെടുത്തുന്നു. ചെയ്യാത്ത തെറ്റിന് 72 ദിവസമാണ് ഷീല സണ്ണി ജയിലിൽ കിടന്നത്.അതേസമയം, ഷീല സണ്ണിയുടെ ബാഗിൽ എൽഎസ്ഡി വച്ചെന്ന് സംശയിക്കുന്ന ബന്ധു ഒളിവിലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ബെംഗളൂരുവിൽ ജോലി ചെയ്യുന്ന യുവതിയെയാണ് സംശയിക്കുന്നത്. ഇവരുടെ ഫോൺ നമ്പർ സ്വിച്ചോഫാണ്. ബാഗിൽ എൽഎസ്ഡി ഉണ്ടെന്ന് വിവരം ലഭിച്ചത് ഇന്റർനെറ്റ് കോൾ വഴിയായിരുന്നു. എക്സൈസ് ഇൻസ്‌പെക്ടർ സതീശനാണ് മൊഴി നൽകിയത്.കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. ചാലക്കുടിയിൽ ഷീല നടത്തിവന്ന ബ്യൂട്ടിപാർലറിൽ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. ഷീലയുടെ ബാഗും കാറും എക്‌സൈസ് സംഘം പരിശോധിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് എക്‌സൈസ് സംഘം അന്ന് പറഞ്ഞത്.