‘സന്ദേശം ലഭിച്ചത് ഇന്റര്‍നെറ്റ് കോള്‍ വഴി’; ബാഗില്‍ ലഹരി വസ്തു വച്ചു എന്ന് സംശയിക്കുന്ന യുവതിയുടെ ഫോണ്‍ സ്വിച്ച് ഓഫ്

തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമയെ ലഹരിക്കേസിൽ കുടുക്കിയത് ഇന്റർനെറ്റ് കോളിലൂടെ ലഭിച്ച സന്ദേശം മുഖേന. എക്‌സൈസ് ഇൻസ്്‌പെക്ടർ സതീശൻ അന്വേഷണ സംഘത്തിന് മൊഴി നൽകി. ബാഗിൽ ലഹരി വസ്തു വച്ചു എന്ന് സംശയിക്കുന്ന യുവതിയുടെ ഫോൺ സ്വിച്ച് ഓഫ് ആണ്. ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ഇതുവരെ അന്വേഷണ സംഘത്തിന് മുൻപിൽ എത്തിയിട്ടില്ല.

ലഹരി ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇതിനെ തുടർന്നാണ് അന്വേഷണ സംഘം എക്‌സൈസ് ഇൻസ്്‌പെക്ടർ സതീശന്റെ മൊഴിയെടുത്തത്. ചാലക്കുടിയിൽ ബ്യൂട്ടി പാർലർ നടത്തിയിരുന്ന, നായരങ്ങാടി സ്വദേശി ഷീല സണ്ണിയെ (51), എൽഎസ്ഡി സ്റ്റാംപ് കൈവശം വച്ചെന്ന കേസിൽ അറസ്റ്റ് ചെയ്തത് സതീശൻ ആണ്. ഷീല സണ്ണിയുടെ ബാഗിൽ ലഹരി വസ്തു ഉണ്ടെന്ന വിവരം നൽകിയത് ആരാണ് എന്ന് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് സതീശന്റെ മൊഴിയെടുത്തത്. ഇന്റർനെറ്റ് കോൾ വഴിയാണ് ഷീല സണ്ണിയുടെ ബാഗിൽ ലഹരി വസ്തു ഉണ്ടെന്ന സന്ദേശം കിട്ടിയതെന്ന് സതീശൻ മൊഴി നൽകിയതായി പോലീസ് പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാഗ് പരിശോധിച്ചതും ഷീല സണ്ണിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നും സതീശൻ മൊഴി നൽകി.

ഷീലയുടെ ബാഗിൽ നിന്നും എക്സൈസ് പിടിച്ചത് എൽഎസ്ഡി സ്റ്റാംപ് അല്ലെന്ന രാസപരിശോധനാ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 72 ദിവസം ജയിലിൽ കിടന്ന ശേഷം കഴിഞ്ഞദിവസമാണ് ഇവർ പുറത്തിറങ്ങിയത്. അതിനിടെ ബാഗിൽ ലഹരി വസ്തു വച്ചു എന്ന് സംശയിക്കുന്ന യുവതിയുടെ ഫോൺ സ്വിച്ച് ഓഫ് ആണ്. ചോദ്യംചെയ്യാൻ വിളിപ്പിച്ചെങ്കിലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.

Leave A Reply