‘പക അത് വീട്ടാനുള്ളതാണ്’; വീണ്ടും എഐ ക്യാമറ നിയന്ത്രിക്കുന്ന ഓഫിസിന്‍റെ ഫ്യൂസ് ഊരി കെഎസ്ഇബി

കണ്ണൂർ: എഐ ക്യാമറകളുടെ പ്രവർത്തനം നിരീക്ഷിക്കുന്ന മട്ടന്നൂർ ആർടിഒ ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. 57000 രൂപ വൈദ്യുതി ബില്ല് കുടിശ്ശിക ഉള്ളതിനാലാണ് നടപടി. മാസങ്ങളായി വൈദ്യുത ബിൽ കുടിശ്ശിക ആയ പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. പല തവണ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. എന്നാൽ അതിന് മറുപടി ലഭിച്ചില്ല. തുടർന്ന് ഇന്ന് രാവിലെയാണ് കെഎസ്ഇബി ഉദ്യോ​ഗസ്ഥർ ഓഫീസിലെത്തി ഫ്യൂസ് ഊരിയത്. വൈദ്യുതി വിച്ഛേദിച്ചതിനെ തുടർന്ന് ഓഫീസ് പ്രവർത്തനങ്ങൾ താറുമാറായ അവസ്ഥയിലാണ്. കണ്ണൂരിലെ മുഴുവൻ എഐ ക്യാമറ നിരീക്ഷണവും മട്ടന്നൂർ ഓഫീസിൽ ആണ്.

ഇന്നലെ വൈദ്യുത ബിൽ അടക്കാത്തതിനെ തുടർന്ന് കാസർകോട് കറന്തക്കാടുള്ള ആർടിഒ എൻഫോഴ്സ്മെന്റ് ഓഫീസിലെ ഫ്യൂസ് കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ഊരിയിരുന്നു. വൈദ്യുതി ഇല്ലാത്തതിനാൽ ഇന്നലെ അവിടെയും ഓഫീസ് പ്രവർത്തനം തടസപ്പെട്ടു. 23,000 രൂപ ബിൽ അടക്കാനുള്ള അവസാന തീയതി ഈ മാസം 26ന് ആയിരുന്നു. കഴിഞ്ഞ ദിവസം വയനാട് കൽപ്പറ്റയിൽ മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ വൈദ്യുതിയും കെഎസ്ഇബി വിച്ഛേദിച്ചിരുന്നു.

വാഹനത്തിൽ തോട്ടി കെട്ടിവെച്ച് യാത്ര ചെയ്തതിന്റെ പേരിൽ കെഎസ്ഇബിക്ക് എഐ ക്യാമറയുടെ നോട്ടീസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഫ്യൂസ് കെഎസ്ഇബി ഊരിയത്.

Leave A Reply