തിരുവനന്തപുരം: മോഷണപരമ്പരകൾ നടത്തി കള്ളന്മാർ നഗരം അടക്കിവാഴുമ്പോഴും പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്. ടോം ആൻഡ് ജെറി കഥ പോലെ അന്വേഷണ ഉദ്യോഗസ്ഥരെ വെല്ലുന്ന നീക്കങ്ങളുമായി കള്ളന്മാർ പൊലീസ് ഉദ്യോഗസ്ഥരെ വട്ടം ചുറ്റിക്കുകയാണ്.
ഇക്കഴിഞ്ഞ ശനിയാഴ്ച പേട്ട മൂലവിളാകം ജംഗ്ഷനിൽ പ്രസാദ് മാധവ മോഹന്റെ വീട്ടിൽ കയറി 12 പവൻ കവർന്ന കേസിലെ പ്രതിയെ പിടിക്കാൻ വലവിരിച്ച പൊലീസിനെ ഞെട്ടിച്ചാണ് ബുധനാഴ്ച മണക്കാട് ജി.എച്ച്.എസ് ലെയ്‌നിൽ നജാബിന്റെ വീട്ടിൽ നിന്ന് സ്വർണം, ഡയമണ്ട് ആഭരണങ്ങൾ കവർന്നത്. അതിനുപിന്നാലെയാണ് കരിക്കകം റിപ്പിൾസ് കോവിൽ വിനുകുമാറിന്റെ വീട്ടിൽ വ്യാഴാഴ്ച കവർച്ച നടന്നത്. സ്വർണവും പണവും സാധനങ്ങളുമടക്കം ഏകദേശം രണ്ടുലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. ആളില്ലാത്ത വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവർച്ച ചെയ്യുന്ന സംഭവങ്ങൾ നഗരത്തിൽ സ്ഥിരമായിട്ടും തുമ്പുണ്ടാക്കാൻ പൊലീസിന് സാധിക്കുന്നില്ല.