തിരുവനന്തപുരം: പോക്സോ കേസിലെ പ്രതിയെ ലൈംഗികമായി ഉപദ്രവിച്ചത് അടക്കം നിരവധി കേസുകളിൽ പ്രതിയായ സിഐക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകി. അയിരൂർ എസ്എച്ച്ഒ ആയിരുന്ന ജയസനിലിനാണ് പിരിച്ചുവിടൽ നോട്ടീസ് നൽകിയിരിക്കുന്നത്.
പിരിച്ചുവിടുന്നതിന് മുന്നോടിയായി വല്ലതും ബോധിപ്പിക്കാനുണ്ടെങ്കിൽ ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്നാണ് സംസ്ഥാന പൊലീസ് മേധാവി ഡിജിപി അനിൽകാന്ത് നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ നേരത്തെ അയിരൂര്‍ സിഐ ആയിരിക്കെ ജയസനില്‍ അറസ്റ്റ് ചെയ്തിരുന്നു. ഈ പ്രതിയെ പൊലീസ് ക്വാർട്ടേഴ്സിൽ വിളിച്ചു വരുത്തി ലൈംഗീകമായി പീഡിപ്പിക്കുകയും പണം വാങ്ങുകയും ചെയ്തുവെന്നാണ് പരാതി. റിസോർട്ട് ഉടമയിൽ നിന്നും കൈക്കൂലി ആവശ്യപ്പെട്ടുവെന്ന ആരോപണത്തിൽ സസ്പെൻഷനിലായതിന് പിന്നാലെയാണ് ഈ പരാതിയും പുറത്തുവന്നത്.