കൊച്ചി: ആപ്പിൾ മൊബൈൽ ഫോൺ തട്ടിപ്പറിച്ച് മുങ്ങിയ യുവാവ് പോലീസിന്റെ പിടിയിൽ. കുന്നത്തുനാട് സ്വദേശി ഹാദിൽഷയാണ് (27) പാലാരിവട്ടം പോലീസിന്റെ പിടിയിലായത്. മൊബൈൽ ഫോൺ വിൽക്കാനായി കാക്കനാട് സ്വദേശി ഒ.എൽ.എക്സിൽ നൽകിയ പരസ്യം കണ്ട് ഫോൺ വാങ്ങാനെന്ന വ്യാജേന എത്തി നോക്കാനായി വാങ്ങിയശേഷം തട്ടിപ്പറിച്ച് കാറിൽ മുങ്ങുകയായിരുന്നു.
ഫോണിന്റെ ഉടമസ്ഥൻ nalkiya പരാതീയുടെ അടിസ്ഥാനത്തിൽ പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെ പ്രതി പെരുമ്പാവൂരിൽ ഉണ്ടെന്ന് വിവരം കിട്ടി. തുടർന്ന് പോലീസ് നേരിട്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ നിരവധി കേസുകളിലെ പ്രതിയാണ്. ഇയാൾക്കെതിരെ കാപ്പ പ്രകാരമുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
പാലാരിവട്ടം പോലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ തൃക്കാക്കര സ്വദേശിയിൽ നിന്നും സമാന രീതിയിൽ മൊബൈൽ ഫോൺ കവർച്ച ചെയ്ത് രക്ഷപ്പെട്ട കേസിലെയും പ്രതിയാണ് ഹാദിൽ ഷാ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.