പാലക്കാട്: അട്ടപ്പാടി ചുരം വളവിൽ നിന്ന് കണ്ടെത്തിയ ട്രോളി ബാഗുകളിലുള്ളത് മൃതദേഹാവശിഷ്ടങ്ങൾ തന്നെയെന്ന് സ്ഥിരീകരിച്ചു. ഹോട്ടലുടമ സിദ്ദീഖിന്റെ മൃതദേഹം തന്നെയാണെന്ന് മകൻ തിരിച്ചറിഞ്ഞു. നിലവിൽ ഇൻക്വസ്റ്റ് നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഇതിന് ശേഷം മൃതദേഹാവശിഷ്ടങ്ങൾ പോസ്റ്റുമോർട്ടം നടപടിക്രമങ്ങൾക്ക് വേണ്ടി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. കഴിഞ്ഞ ദിവസമാണ് മലപ്പുറം തിരൂർ സ്വദേശിയായ ഹോട്ടലുടമയെ കാണാനില്ലെന്ന പരാതിയുമായി കുടുംബം പോലീസിനെ സമീപിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊലപാതക വിവരം പുറത്തായത്.
തിരൂർ സ്വദേശി കൂടിയായ സിദ്ദീഖ്(58)നെയാണ് കൊലപ്പെടുത്തിയത്. സിദ്ദീഖിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ലഭ്യമല്ലാതായതോടെ മകൻ തിരൂർ പോലീസിൽ മിസിങ് കേസ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇയാളുടെ എടിഎം കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചതായി കണ്ടെത്തി. പിന്നീട് ഇയാളുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിലെ ജീവനക്കാരനെ കാണാതായതും ദുരൂഹത വർധിപ്പിച്ചു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിൻറെ ചുരുളഴിയുന്നത്.
കോഴിക്കോടുള്ള ഒരു ഹോട്ടലിൽ വെച്ച് സിദ്ദീഖിൻറെ ഹോട്ടലിലെ ജീവനക്കാരനായ ഷിബിലിയും(22) പെൺസുഹൃത്ത് ഫർഹാനയും(18) സിദ്ദീഖിനെ കൊലപ്പെടുത്തിയെന്നാണ് പോലീസ് വ്യക്തമാക്കിയത്. ചെന്നൈയിൽ നിന്നുമാണ് പ്രതികളെ പിടികൂടിയത്. പുലർച്ചെയോടെ പ്രതികളെ കേരളത്തിലെത്തിക്കും. മൃതദേഹത്തിനായി നാളെ തിരച്ചിൽ നടത്തും.