ഇസ്‌ലാബാമാദ്: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടിയെ നിരോധിക്കാനൊരുങ്ങി സർക്കാർ. പി.ടി.ഐയെ നിരോധിക്കാൻ സർക്കാർ ആലോചിക്കുന്നതായി പ്രതിരോധ മന്ത്രി ഖവാജ ആസിഫ് പറഞ്ഞു. ഇമ്രാന്റെ അറസ്റ്റിനു പിന്നാലെ സൈനിക സ്ഥാപനങ്ങൾക്ക് നേരെ പാർട്ടി പ്രവർത്തകർ നടത്തിയ അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് മന്ത്രി പറയുന്നു.
മെയ് ഒമ്പതിന് 70 കാരനായ ഖാനെ അറസ്റ്റ് ചെയ്തതിന് ശേഷം അക്രമാസക്തമായ പ്രതിഷേധമാണ് രാജ്യ തലസ്ഥാനത്തുൾപ്പെടെ പൊട്ടിപ്പുറപ്പെട്ടത്. ലാഹോർ കോർപ്‌സ് കമാൻഡർ ഹൗസ്, മിയാൻവാലി എയർബേസ്, ഫൈസലാബാദിലെ ഐഎസ്‌ഐ കെട്ടിടം എന്നിവയുൾപ്പെടെ നിരവധി സൈനിക സ്ഥാപനങ്ങൾ പി.ടി.ഐ പ്രവർത്തകർ നശിപ്പിച്ചിരുന്നു.
റാവൽപിണ്ടിയിലെ കരസേനാ ആസ്ഥാനവും ജനക്കൂട്ടം ആക്രമിച്ചു. അക്രമാസക്തമായ ഏറ്റുമുട്ടലുകളിൽ 10 പേരാണ് മരിച്ചത്. ‘നിലവിൽ പിടിഐ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തീരുമാനം ഇതുവരെ എടുത്തിട്ടില്ല. എന്നാൽ ആലോചനയും അവലോകനവും നടക്കുന്നുണ്ട്’- മന്ത്രി പറഞ്ഞു.