കൊല്ലം: ശ്രീലങ്ക ഗാലീ പോർട്ടിൽനിന്ന് മംഗലാപുരത്തേക്കുവന്ന ചെറു യാത്രാ കപ്പൽ ഡീസൽ നിറയ്‌ക്കാനായി കൊല്ലം തുറമുഖത്ത് നങ്കൂരമിട്ടു. വെള്ളി വൈകിട്ട് 5.30നാണ് രണ്ടുപേർ സഞ്ചരിച്ച ഉല്ലാസ നൗക കൊല്ലം തീരത്ത് അടുപ്പിച്ചത്. ക്യാപ്‌ടൻ തേറി റൗഹർ, സഹായി സബാസ്റ്റ്യൻ ഹൗ എന്നിവരാണ് കപ്പലിൽ ഉള്ളത്. കപ്പൽ തുറമുഖത്ത് വാർഫിൽ നിർത്തിയിട്ടിരിക്കുകയാണ്.
വിവരം കൊല്ലം പോർട്ട് അധികൃതർ കസ്റ്റംസിനെ അറിയിച്ചു. കൊല്ലത്തുള്ള സെൻട്രൽ ഐബി വിഭാഗവും തുറമുഖത്തെത്തി പരിശോധന നടത്തി. യാത്രക്കാരുടെ കൈവശമുള്ള രേഖയും പാസ്‌പോർട്ടും നിയമപ്രകാരം ഉള്ളതാണെന്ന് പരിശോധനയിൽ ബോധ്യമായി. എന്നാൽ, എമിഗ്രേഷൻ നടപടികൾക്ക് കസ്റ്റംസിന്റെ അനുമതി വേണം. അതുകഴിഞ്ഞാലേ ഡീസൽ നിറയ്‌ക്കാനാകൂ.
അവധിദിവസമായ ശനിയാഴ്‌ച കസ്റ്റംസ് പരിശോധനയ്‌ക്കായി കൊല്ലം തുറമുഖത്ത് എത്തുമെന്ന് അറിയിച്ചിട്ടില്ല. അങ്ങനെയായാൽ നടപടികൾ പൂർത്തീകരിക്കുന്നത് ഒരുദിവസം വൈകും. തുടർന്ന് ഡീസലും നിറച്ച് തിങ്കളാഴ്‌ചയാകും കപ്പൽ കൊല്ലം വിടുക . കാറ്റിന്റെ ഗതിമാറ്റവും കപ്പൽ കൊല്ലം തീരത്ത് അടുപ്പിക്കുന്നതിന് കാരണമായി. ഓസ്‌ട്രേലിയൻ സ്വദേശിയുടേതാണ് പായ്‌ക്കപ്പൽ. യാത്രക്കാർ കടലിൽ ഉല്ലാസയാത്രയ്‌ക്ക് പുറപ്പെട്ടതാണ്.