ചിന്നക്കനാല്‍ ആദിവാസി പുനരധിവാസ മേഖലയിലെ കൈയേറ്റം ഒഴുപ്പിച്ചു

ചിന്നക്കനാല്‍: ഇടുക്കിയിലെ ആദിവാസി ഭൂമി കൈയേറ്റങ്ങള്‍ക്കെതിരേ കര്‍ശന നടപടിയുമായി റവന്യൂ വകുപ്പ്. ചിന്നക്കനാലില്‍ ആദിവാസി പുനരധിവാസ മേഖലയിലെ കൈയേറ്റമാണ് റവന്യൂ വകുപ്പ് ഒഴുപ്പിച്ചത്.
സ്വകാര്യ വ്യക്തികള്‍ കൈവശപ്പെടുത്തിയ ആദിവാസി പുനരധിവാസ പദ്ധതിയില്‍പ്പെട്ട 13 ഏക്കര്‍ സ്ഥലമാണ് റവന്യൂ വകുപ്പ് ഏറ്റെടുത്തത്. ആദിവാസി പുനരധിവാസ മിഷന്‍ ഈ ഭൂമിയില്‍ കൈയേറ്റമുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയിട്ട് വര്‍ഷങ്ങളായിരുന്നു.

കൈയേറ്റങ്ങള്‍ക്കൊണ്ട് വിവാദ ഭൂമിയായ മാറിയ ചിന്നക്കനാലിലെ കൈയേറ്റം പൂണമായി ഒഴുപ്പിച്ച്‌ സര്‍ക്കാര്‍ ഭൂമികള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികളുമായാണ് റവന്യൂ വകുപ്പ് എത്തിയത് . എല്‍.സി മത്തായി കൂനം മാക്കല്‍, പി. ജയപാല്‍ എന്നിവര്‍ കൈയേറി കൈവശപ്പെടുത്തിയ ചിന്നക്കനാല്‍ താവളത്തിലെ ബ്ലോക്ക് നമ്ബര്‍ എട്ടില്‍പ്പെട്ട റീ സര്‍വേ നമ്ബര്‍ 178 ല്‍ ഉള്‍പ്പെട്ട പതിമൂന്ന് ഏക്കറോളം ഭൂമിയാണ് ഒഴുപ്പിച്ചെടുത്ത് റവന്യൂ വകുപ്പ് ബോര്‍ഡ് സ്ഥാപിച്ചത്.

നേരത്തെ കൈയേറ്റത്തിനെതിരേ നടപടിയുമായിട്ടെത്തിയ റവന്യൂ വകുപ്പിനെതിരേ കൈയേറ്റക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയും തുടര്‍ന്ന് റവന്യൂ രേഖകളുടെ വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തില്‍ സ്ഥലം റവന്യൂ ഭൂമിയാണെന്നും ആദിവാസികള്‍ക്ക് വിതരണത്തിനായി മാറ്റിയിട്ടിരിക്കുന്നതാണെന്നും വ്യക്തമായ സാഹചര്യത്തിലാണ് കൈയറ്റം ഒഴുപ്പിച്ച്‌ സ്ഥലം ഏറ്റെടുക്കാന്‍ കോടതി ഉത്തരവിട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൈയേറ്റക്കാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് ശേഷമാണ് ഇന്ന് ഭൂമി ഏറ്റെടുത്തത്.

കൈയേറ്റം നടത്തി കൃഷി നടത്തിയ ഭൂമി കൈറ്റക്കാര്‍ മറ്റ് സ്വകാര്യ വ്യക്തികള്‍ക്ക് പാട്ടത്തിന് നല്‍കിയിരുന്നു. ഉടുമ്ബന്‍ചോല എല്‍.ആര്‍ തഹസില്‍ദാര്‍ സീമ ജോസഫ്, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ഹാരിസ് ഇബ്രാഹിം, സേന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഭൂമി ഏറ്റെടുത്തത്. ഭൂ സംരക്ഷണ സേനക്കൊപ്പം പൊലീസ്, വനം വകുപ്പ് എന്നിവരുടെ സഹായത്തോടെയാണ് സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിച്ചത്.

Leave A Reply