ശനിയാഴ്ച ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്‌എൽ) ഫൈനലിൽ എടികെ മോഹൻ ബഗാൻ പെനാൽറ്റിയിൽ 4-3ന് ബെംഗളൂരു എഫ്‌സിയെ പരാജയപ്പെടുത്തി ഐഎസ്‌എൽ കിരീടം ഉയർത്തി.
നിശ്ചിത സമയത്തും തുടർന്നനുവദിച്ച അധിക സമയത്തും രണ്ടു വീതം ഗോളുകളുടെ സമനില തുടർന്നതിനാൽ മത്സരം പെനാലിറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയും 4-3ന് എടികെ മോഹൻ ബാഗാൻ വിജയിയികളാകുകയുമായിരുന്നു. എടികെ മോഹൻ ബാഗാന്റെ ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ കിരീടമാണിത്. (മോഹൻ ബഗാനുമായി ലയിക്കുന്നതിന് മുൻപ് എടികെ ഐഎസ്എൽ കിരീടം നേടിയിരുന്നു.
മത്സരത്തിന്റെ നിശ്ചിത സമയത്ത് ദിമിത്രി പെട്രറ്റോസ് എടികെ മോഹൻ ബഗാനായി ഇരട്ട ഗോളുകൾ നേടിയപ്പോൾ, മറുവശത്ത് സുനിൽ ഛേത്രിയും, റോയ് കൃഷ്ണയും ബെംഗളൂരുവിനായി ഓരോ ഗോൾ വീതം നേടി.കളിയുടെ രണ്ടാം പകുതിയിൽ, എഴുപത്തിയെട്ടാം മിനിറ്റിൽ ബെംഗളുരുവിനായി റോയ് കൃഷ്ണ ഗോൾ നേടി. എന്നാൽ അഞ്ച് മിനിറ്റിനുള്ളിൽ പെട്രാറ്റോസ് നേടിയ ഗോളിൽ കളി വീണ്ടും സമനിലയിലായി. എക്സ്ട്രാ ടൈമിലും വിജയ ഗോൾ നേടാൻ ഇരു ടീമുകൾക്കുമാകാത്തതിനാൽ മത്സരം പെനാൽറ്റി ഷൂട്ട്ഔട്ടിലേക്ക് നീണ്ടു.
പെനാൽറ്റി ഷൂട്ടൗട്ടിൽ എടികെ മോഹൻ ബഗാന് വേണ്ടി പെട്രറ്റോസ്, ലിസ്റ്റൺ കൊളാസോ, കിയാൻ നസ്രി, മൻവീർ സിംഗ് എന്നിവരുടെ ഷോട്ടുകൾ വല തുളച്ചു. ബെംഗളൂരു നിരയിൽ ബ്രൂണോ സിൽവയ്ക്കും, പാബ്ലോ പെരസിനും ഗോൾ നേടാനാകാത്തത് അവരെ തോൽവിയിലേക്ക് നയിച്ചു.