കണ്ണൂർ: റബറിന്റെ വില വർദ്ധിപ്പിച്ചാലൊന്നും ബിജെപിക്ക് കേരളം പിടിക്കാൻ കഴിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേരളത്തിൽ മതനിരപേക്ഷത മാത്രമാണ് ബദൽ. ഏതെങ്കിലും തുറുപ്പ് ചീട്ടിട്ട് കേരളം പിടിക്കാമെന്ന് ആർഎസ്എസ് വിചാരിച്ചാൽ നടക്കില്ല. ആർഎസ്എസ് അതിക്രമത്തിനെതിരെ ജന്തർമന്ദറിൽ പ്രതിഷേധിച്ചത് ക്രിസ്തീയ സംഘടനകളാണല്ലോയെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.
അതേസമയം, തലശ്ശേരി ആർച്ച് ബിഷപ് ജോസഫ് പാംബ്ലാനിയുടെ പ്രസ്താവനയെ കേരളത്തിലെ കത്തോലിക്കർ പിന്തുണക്കില്ലെന്ന് ഫാദർ പോൾ തേലക്കാട് വ്യക്തമാക്കി. പത്തുകാശിന് ആത്മാവിനെ വിൽക്കുന്നത് പോലുള്ള നടപടിയാണിത്. റബർവിലയെ അടിസ്ഥാനമാക്കി രാഷ്ട്രീയതീരുമാനമെടുക്കുന്നത് ആത്മഹത്യാപരമാണെന്നും ഫാദർ പോൾ തേലക്കാട് കൂട്ടിച്ചേർത്തു.