പ്രതിസന്ധികളെ ധരണം ചെയ്ത് , ബദൽ രാഷ്ട്രീയത്തിന്റെ മുദ്രാവാക്യങ്ങൾ മുഖരിതമാക്കി, ജനലക്ഷങ്ങൾ ഹൃദയത്തിലേറ്റുവാങ്ങിയ ജനകീയ പ്രതിരോധജാഥ ഇന്ന് വൈകിട്ട് പുത്തരിക്കണ്ടം മൈതാനിയിൽ സമാപിക്കും.
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നേതൃത്വം നൽകിയ സമാനതകളില്ലാത്ത മുന്നേറ്റ ജാഥ , സമകാലിക രാഷ്ട്രീയം ചർച്ചചെയ്‌ത് കാസർകോട് നിന്നാരംഭിച്ച് 140 നിയമസഭാ മണ്ഡലത്തിലും സഞ്ചരിച്ചാണ് തലസ്ഥാന നാഗരിയിലെത്തിയത് .
കേരള സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള മോദിയുടെയും പരിവാരങ്ങളുടെയും നീക്കങ്ങളും വികസനം അട്ടിമറിക്കാൻ ബിജെപിക്കൊപ്പം കൈകോർത്ത് നിയമസഭപോലും കലാപ ഭൂമിയാക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ ഗൂഢാലോചനയും തുറന്നുകാട്ടിയും ജനങ്ങളുമായി സംവദിച്ചുമാണ് ജാഥ മുന്നേറിയത്.
മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും സംസ്ഥാനങ്ങളോടുള്ള വൈര നിര്യാതന സമീപനങ്ങൾക്കും വർഗീയ ഫാസിസ്റ്റ് പ്രവണതകൾക്കുമെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന് രക്ഷാകവചം തീർക്കുകയെന്ന ഉത്തരവാദിത്വം ജാഥ അസന്ദിഗ്ധമായി പ്രഖ്യാപിച്ചു.
മൃദുഹിന്ദുത്വ നിലപാടുകൾ കാരണം ബിജെപി രാഷ്ട്രീയം തുറന്നുകാണിക്കാൻ കോൺഗ്രസിന് സാധിക്കുന്നില്ല. കോർപറേറ്റുകളോടുള്ള സമീപനത്തിലും സാമ്പത്തിക നയങ്ങളിലും ഇരു പാർടിക്കും ഒരേ മുഖമാണ്.
കേന്ദ്ര നയങ്ങൾക്കെതിരായ ജനകീയ പ്രതിഷേധങ്ങളെ ദുർബലമാക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടക്കുകയാണ്. അതിൽ പ്രധാനമായ വർഗീയ ധ്രുവീകരണവും ഫാസിസ്റ്റ് പ്രവണതകളും മുൻനിർത്തിയും ജാഥ മുന്നറിയിപ്പുനൽകി.
കേന്ദ്ര അവഗണനയാണ് ജാഥ ഊന്നിയ കാതലായ മറ്റൊരു പ്രശ്‌നം. കേരളത്തെ സാമ്പത്തികമായി ഏതുവിധേനയും തകർക്കുകയെന്ന നയം പിന്തുടരുന്ന മോദി സർക്കാർ ഫെഡറൽ സംവിധാനം ദുർബലപ്പെടുത്തുകയുമാണ്.
ഒരുകാര്യത്തിലും സംസ്ഥാനത്തിന് അനുകൂലമായ തീരുമാനമുണ്ടാകുന്നില്ല. റെയിൽ വികസനം, എയിംസ് അനുവദിക്കൽ, വിമാനത്താവളങ്ങളുടെ വിപുലീകരണം തുടങ്ങിയവയിലെല്ലാം പരിപൂർണ അവഗണന. കേന്ദ്ര സാമ്പത്തിക നിലപാട് സംസ്ഥാനത്തിന്റെ നട്ടെല്ല് തകർത്തു.
കേന്ദ്രം അടിച്ചേൽപ്പിച്ച പ്രതിസന്ധി മറികടക്കാൻ ഏർപ്പെടുത്തിയ സെസ് ജനങ്ങളും അംഗീകരിച്ചതാണ്. സംസ്ഥാനത്തെ ശ്വാസംമുട്ടിച്ച് അസ്ഥിരപ്പെടുത്താനാണ് കേന്ദ്ര ശ്രമം. അതിന് പിന്തുണ നൽകി തെരുവുകളിൽ അണികളെ ഇളക്കിവിടുകയാണ് യുഡിഎഫ് നേതൃത്വം ചെയ്യുന്നത് .
എത്ര വീർപ്പുമുട്ടിച്ചാലും ജനങ്ങൾക്ക് അനുവദിക്കുന്ന ആനുകൂല്യങ്ങളും സേവനങ്ങളും തുടരാനാണ് എൽഡിഎഫ് തീരുമാനം. ആ ലക്ഷ്യം മുറുകെ പിടിച്ച് ജനപിന്തുണയോടെ സർക്കാർ മുന്നോട്ടുപോകും.