പത്തനംതിട്ട: പന്തളം സഹകരണ ബാങ്കിൽ നടന്ന സ്വർണം തിരിമറിയില്‍ ജീവനക്കാരനെ സംരക്ഷിച്ച് ബാങ്ക് ഭരണ സമിതി. ബാങ്കിൽ നിന്നും സ്വർണം നഷ്‍ടപ്പെട്ടില്ലെന്ന് ബാങ്ക് പ്രസിഡന്റ് ഫസിൽ ഹക്കിം വ്യക്തമാക്കി. ബാങ്കിലെ ഇടപാടുകരുടെ സ്വർണം ബാങ്കിൽ തന്നെ ഉണ്ട്. വന്ന് പരിശോധിച്ച ഇടപാടുകാർക്ക് ഇക്കാര്യം ബോധ്യപെട്ടിട്ടുണ്ട്. ആരോപണങ്ങളും സമരവും രാഷ്ട്രീയ പ്രേരിതമാണെന്നും പ്രസിഡന്റ് പറയുന്നു.
സിപിഎം മുൻ പന്തളം ഏരിയ സെക്രട്ടറി പ്രമോദിന്റെ മകനാണ് സ്വർണം തിരിമറി നടത്തിയ അർജുൻ പ്രമോദ്. സജീവ സിപിഎം പ്രവർത്തകനായ ഇയാള്‍ സഹകരണ ബാങ്കിൽ ജോലിക്ക് കയറിയതും പാർട്ടി ശുപാർശയിലാണ്. പാർട്ടിയുമായുള്ള ഈ അടുപ്പം തന്നെയാണ് ഗൗരവമേറിയ കുറ്റം ചെയ്തിട്ടും അർജുനെ നിയമ പരമായ നടപടികളിൽ നിന്നും ബാങ്ക് ഭരണ സമിതി രക്ഷിക്കുന്നത്. എഴുപത് പവൻ സ്വർണം കൈമാറ്റം ചെയ്തിട്ടും സിപിഎം നിയന്ത്രണത്തിലുള്ള ഭരണസമിതിയോ ബാങ്കിലെ സെക്രട്ടറിയോ പോലീസിനെ അറിയിക്കാത്തതെ സംഭവം മറച്ച് വെച്ചു. എടുത്ത സ്വർണം തിരിച്ച് വച്ച് കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങളിലും പന്തളത്തെ ചില സിപിഎം നേതാക്കൾക്ക് പങ്കുണ്ട്. ബാങ്കിന്റെ പരാതി കിട്ടാതെ പോലീസിനും നടപടി എടുക്കാൻ കഴിയില്ല.