കാണക്കാരി: കോതനല്ലൂരിൽ വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ. കാണക്കാരി കളത്തൂർ സ്വദേശി നൈജിൽ ജയ്മോൻ (കുട്ടപ്പായി -19), മാഞ്ഞൂർ സ്വദേശി ജോബിൻ സാബു (24) എന്നിവരെയാണ് കടുത്തുരുത്തി പോലീസ് പിടികൂടിയത്.
ഇവർ കഴിഞ്ഞദിവസം വൈകുന്നേരം കോതനല്ലൂരിലെ ബാർ ഹോട്ടലിന്റെ മുൻവശത്ത് സ്കൂട്ടറിലെത്തി തോക്ക് ഉപയോഗിച്ച് വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. തുടർന്ന് സംഭവസ്ഥലത്തു നിന്നും കടന്നുകളയുകയും ചെയ്തു.
ബാർ ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ല പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലെ അന്വേഷണസംഘം ഇരുവരെയും പിടികൂടുകയുമായിരുന്നു. ഇവരിൽനിന്ന് എയർഗൺ പിടിച്ചെടുത്തു.ജോബിൻ സാബുവിനെതിരെ കുറവിലങ്ങാട് സ്റ്റേഷനിൽ അടിപിടിക്കേസ് നിലവിലുണ്ട്. കടുത്തുരുത്തി എസ്.എച്ച്.ഒ സജീവ് ചെറിയാൻ, എസ്.ഐ വിനോദ്, എസ്.കെ. സജിമോൻ തുടങ്ങിയവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.