ക്രഷറുകളും ക്വാറികളും ഇന്നുമുതൽ അനിശ്ചിതകാലത്തേക്ക് അടച്ചിടും. വിജിലൻസും പൊലീസും ഉൾപ്പെടെ സർക്കാരിന്റെ വിവിധ വകുപ്പുകൾ നിരന്തരം ബുദ്ധിമുട്ടിക്കുന്നതിലാണ് നടപടി. സംസ്ഥാന വ്യാപകമായി നടത്തുന്ന പണിമുടക്ക് സമരവുമായി പരിപൂർണ്ണമായി സഹകരിക്കാനും മുഴുവൻ ക്രഷറുകളും ക്വാറികളും അടച്ചിടാനും ജില്ലാ പ്രസിഡന്റ് സി. നാരായണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന എൻവയൺമെന്റൽ ക്ളീയറൻസ് ( ഇ.സി) ഹോൾഡേഴ്സ് അസോസിയേഷൻ കാസർകോട് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
മൈനിംഗ് ആൻഡ് ജിയോളജി വകുപ്പും വിജിലൻസ് അധികാരികളും പൊലീസ്, മോട്ടോർ വാഹന വകുപ്പ് അധികാരികളും ടിപ്പർ, ടോറസ് വാഹനങ്ങൾ അകാരണമായി പിടികൂടി വലിയ തുക പിഴ ചുമത്തുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. വാഹനങ്ങളിൽ കയറ്റുന്ന കരിങ്കൽ ഉത്പന്നത്തിന്റെ അളവിന് മുഴുവൻ ജിയോളജി പാസ് നൽകുക, പകൽ സമയങ്ങളിൽ നാല് മണിക്കൂർ ടിപ്പർ ലോറികൾ റോഡിലിറങ്ങുന്നതിനുള്ള നിരോധനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ ഉന്നയിക്കുന്നു. യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ഡാവിസ് സ്റ്റീഫൻ, ജോയിന്റ് സെക്രട്ടറി ടി.കെ ഹനീഫ, ജില്ലാ രക്ഷാധികാരി നാഗരാജ് കാഞ്ഞങ്ങാട്, പ്രതീഷ്, ജയ്‌ഞ്ചൽ, അഷ്‌റഫ് എന്നിവർ പ്രസംഗിച്ചു.