തോപ്പിൽ ഭാസിയുടെ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി” എന്ന നാടകം കെ.പി.എ.സി പുന രവതരിപ്പിച്ചപ്പോൾ നായിക മാലയ്ക്ക് ജീവൻ നൽകിയ നടിയാണ് തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി കെ.പി.എ.സി ശാന്തി. മുപ്പത്തിമൂന്നുവയസായ ശാന്തിക്ക് കണ്ണുനീർ വാർക്കാതെ ഇന്നലെകളെ ഓർക്കാനാവുന്നില്ല.
തിരക്കൊഴിയാതെ അരങ്ങുവാണിരുന്ന താരം ഒരുനേരത്തെ അന്നത്തിനുപോലും ഗതിയില്ലാതെ വലയുകയാണ്.10-ാം വയസിൽ അഭിമന്യു എന്ന നാടകത്തിൽ സുമയായി അഭിനയിച്ചാണ് തുടക്കം. 19-ാം വയസിൽ കെ.പി.എ.സിയിലെത്തി. ജീവിതം നിറപ്പകിട്ടുള്ളതായി മാറിയ കാലം.
അതിനിടെയാണ് കുടുംബത്തിന്റെ നെടുംതൂണായിരുന്ന അച്ഛൻ വീടു വൃത്തിയാക്കുന്നതിനിടെ മുകളിലത്തെ നിലയിൽനിന്ന് വീണത്. അച്ഛനെ പരിചരിക്കാൻ അഭിനയം നിറുത്തി. സ്വകാര്യ ആശുപത്രികളിലെ ഭീമമായ ചെലവ് കണ്ടെത്താൻ വീട് വിറ്റു. കടബാദ്ധ്യതകൾക്കിടയിലായിരുന്നു ഇലക്ട്രീഷ്യനായ സതീഷുമായുള്ള വിവാഹം.
ജീവിതം കരകയറി വരുമ്പോൾ സതീഷിന് രണ്ടു വർഷത്തിനിടെ സംഭവിച്ചത് മൂന്നു വാഹനാപകടങ്ങൾ. കാലിലെ ഞരമ്പ് ബ്ലോക്കായി പൊട്ടി പഴുത്ത അവസ്ഥയാണ്. അക്ക്യുപങ്ചർ ചികിത്സ ഡോക്ടർ നിർദ്ദേശിച്ചെങ്കിലും പണമില്ലാത്തതിനാൽ നടന്നില്ല. ഒന്നരമാസംമുമ്പ് ശാന്തിക്ക് വാഹനാപകടത്തിൽ പരിക്കേറ്റതോടെ ജീവിതം പൂർണമായും ഇരുട്ടിലായി.
അപകടത്തിൽ കൈക്ക് പൊട്ടലും വിരലുകൾ ഒടിയുകയും ചെയ്തു. പരസഹായമില്ലാതെ ഭക്ഷണം കഴിക്കാൻ പോലുമാവില്ല. പോഷകാഹാരക്കുറവുണ്ടെന്നും കണ്ടെത്തി. വാടകവീട്ടിൽ അന്തിയുറങ്ങുന്ന ശാന്തിക്കും കുടുംബത്തിനും മരുന്നിനുപോലും നിവൃത്തിയില്ല.
രണ്ടു ബാങ്കുകളിലായി 30 ലക്ഷത്തോളം സാമ്പത്തിക ബാദ്ധ്യതയുണ്ട്. നടി സീമ ജി. നായർ ഇടയ്ക്ക് സഹായിച്ചിരുന്നു. പ്രീപ്രൈമറിയിൽ പഠിക്കുന്ന ആദിത്യനും ആതിരയും മക്കളാണ് . ആക്സിഡന്റിൽ മുഖത്തിന് ഇടി പറ്റിയതോടെ സൗന്ദര്യം നഷ്ടപ്പെട്ടെന്നും നല്ല വേഷങ്ങൾ കിട്ടില്ലെന്നുമാണ് ശാന്തിയുടെ വിശ്വാസം .
സിനിമയിലും സീരിയലിലും ഹാസ്യകഥാപാത്രങ്ങൾ ചെയ്യാൻ വലിയ മോഹമാണ് ശാന്തിയ്ക്ക് . തുലാഭാരത്തിലെ അഡ്വ. വത്സല, അധിനിവേശത്തിലെ പ്രശാന്തി, അശ്വമേധത്തിലെ സരോജം തുടങ്ങിയ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്.
ഒറ്റ ശ്വാസത്തിൽ മുഴുനീളൻ സംഭാഷണങ്ങൾ പറഞ്ഞിരുന്ന ശാന്തിക്ക് ഇന്ന് ആരോഗ്യപ്രശ്നങ്ങളാൽ ശ്വാസതടസം നേരിടുന്നുണ്ട്.സുമനസുകളുടെ സഹായം തേടുകയാണ് ഈ കുടുംബം.