തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതല്‍ ഡി.ജെ പാര്‍ട്ടികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നവരുടെ വിവരങ്ങള്‍ നല്‍കണമെന്ന് പോലീസിന്റെ നിർദേശം. പരിപാടികള്‍ സംഘടിപ്പിക്കുന്നിടത്തേക്കുള്ള വഴികളില്‍ സിസിടിവി ക്യാമറകളും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഗുണ്ടകളും ചില പോലീസ് ഉദ്യോഗസ്ഥരും ഇത്തരം കേന്ദ്രങ്ങളില്‍ നിക്ഷേപം നടത്തുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് നടപടി.
ഹോട്ടലുകളിലെയും ബാറുകളിലെയും മുഴുവന്‍ ജോലിക്കാര്‍ക്കും ക്ലിറന്‍സ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കിയിട്ടുണ്ട്.ഡി.ജെ പാര്‍ട്ടികളില്‍ പങ്കെടുക്കാൻ ദൂരെ സ്ഥലത്ത് നിന്നു പോലും ആളുകള്‍ വരാറുണ്ട്, എന്നാൽ ഇവരുടെ വിവരങ്ങളോ കണക്കോ ഒന്നും വ്യക്തമല്ല. കൂടാതെ ക്രിമിനല്‍ പശ്ചാത്തലമുള്ളവരും പാര്‍ട്ടികളുടെ ഭാഗമാകുന്നുണ്ടെന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. അടുത്തിടെ പലയിടങ്ങളിലും ഇത്തരം പാര്‍ട്ടികള്‍ക്കിടെ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയും തുടര്‍ന്ന് അക്രമത്തിലേക്ക് നീങ്ങുകയും ചെയ്യുന്ന സ്ഥിതിയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡി.ജെ പാര്‍ട്ടികള്‍ നിയന്ത്രണത്തിലാക്കാന്‍ പോലീസ് ശ്രമിക്കുന്നത്.