തിരുവനന്തപുരം: ആര്യങ്കാവിൽ നിന്നും പാൽ പിടികൂടിയ സംഭവത്തിലെ വിവാദം അവസാനിക്കുന്നില്ല. പത്ത് ദിവസം പിന്നിട്ടിട്ടും പാൽ ചീത്തയായിരുന്നില്ലെന്ന ക്ഷീരവികസന വകുപ്പിന്റെ വാദം തള്ളുകയാണ് പാൽ വിതരണ കമ്പനി. പാൽ പൂർണമായും ചീത്തയായിരുന്നുവെന്ന് കമ്പനിയുടെ അനലിസ്റ്റിനെ കൊണ്ട് പരിശോധിപ്പിച്ചാണ് കമ്പനി അവകാശപ്പടുന്നത്.
ആര്യങ്കാവിൽ നിന്നും പിടികൂടിയ 15,300 ലിറ്റർ പാൽ കഴിഞ്ഞദിവസമാണ് കോടതിയുടെ നിർദേശത്തെ തുടർന്ന് ക്ഷീരവികസന വകുപ്പ് നശിപ്പിച്ചത്. മുട്ടത്തറ സീവേജ് പ്ലാന്റിലാണ് പാൽ നശിപ്പിച്ചത്. പിടികൂടി പത്ത് ദിവസം പിന്നിട്ടിട്ടും നശിപ്പിക്കുമ്പോഴും പാൽ ചീത്തയായിട്ടില്ലെന്നായിരുന്നു ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ രാംഗോപാൽ പറഞ്ഞത്. ഇത് തള്ളുകയാണ് പാൽ കൊണ്ടുവന്ന അഗ്രി സോഫ്റ്റ് ഡയറി.
പാൽ ചൂടാക്കുമ്പോൾ കട്ട പിടിക്കുന്നുണ്ടോ എന്നു പരിശോധിക്കുന്ന സിഒബി ടെസ്റ്റ് നടത്തിയാണ് കമ്പനി ക്ഷീരവികസന വകുപ്പിന്റെ വാദത്തെ തള്ളി രംഗത്ത് എത്തിയത്. നശിപ്പിക്കുന്ന സമയത്ത് എടുത്ത സാംപിൾ ശേഖരിച്ചാണ് കമ്പനി പരിശോധന നടത്തിയത്. ക്ഷീരവികസനവകുപ്പിന്റെ വീഴ്ച മറച്ചുപിടിക്കാനാണ് പാൽ കേടുവന്നിരുന്നില്ലെന്ന് പറയുന്നതെന്നാണ് കമ്പനിയുടെ വാദം. ക്ഷീരവികസനവകുപ്പിന്റെ വാദങ്ങളെ പൂർണമായും കമ്പനി നിഷേധിക്കുമ്പോൾ, പ്രാഥമിക പരിശോധന ഫലമല്ലാതെ മറിച്ച് വാദിക്കാൻ വകുപ്പിന്റെ കയ്യിൽ ഒന്നുമില്ല. കഴിഞ്ഞ ബുധനാഴ്ചയാണ് ആര്യങ്കാവിൽ പാൽ പിടികൂടിയത്.