ഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പാർലമെന്റിൽ തുടരുന്നു. അഞ്ഞൂറിലധികം വോട്ട് ലഭിക്കാൻ സാധ്യത ഉള്ള എൻഡിഎ സ്ഥാനാർത്ഥി ജഗ്ദീപ് ധൻകർ വിജയം ഉറപ്പിച്ചിട്ടുണ്ട്. രാവിലെ പത്ത് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് അഞ്ച് വരെ തുടരും. വൈകീട്ട് തന്നെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കും. കേവല ഭൂരിപക്ഷത്തിന് 372 വോട്ടാണ് വേണ്ടത്.
പാര്‍ലമെന്റിൽ അറുപത്തിമൂന്നാം നമ്പർ മുറിയില്‍ ഒരുക്കിയ പോളിങ് ബൂത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം വോട്ട് ചെയ്തത്. മുന്‍ പ്രധാനമന്ത്രി മൻമോഹൻ സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് തുടങ്ങിയവരും വോട്ട് ചെയ്തു. രാജ്യസഭയിലേയും ലോക്സഭയിലേയും എംപിമാർക്കാണ് (നോമിനേറ്റ് ചെയ്യപ്പെട്ടവർ ഉള്‍പ്പെടെ) ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ അവകാശം ഉള്ളത്. 8 പേരുടെ ഒഴിവുകള്‍ ഉള്ളതിനാൽ 780 എംപിമാർക്കാണ് ആകെ വോട്ടവകാശം.