പൊന്നാനി: പ്രണയിച്ച് വിവാഹം കഴിച്ചതിന് സഹോദരിയുടെ മകളുടെ ഭര്‍ത്താവിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയിലായി.അഴീക്കല്‍ സ്വദേശി ഹംസത്താണ് (41) പിടിയിലായത്.ഹംസത്തിന്റെ സഹോദരിയുടെ മകളുടെ ഭര്‍ത്താവ് നേരത്തേ മരിച്ചിരുന്നു. ഇവര്‍ക്ക് ഒരു വയസ്സായ ആണ്‍കുട്ടിയുണ്ട്.പൊന്നാനി എം.ഇ.എസിന് പിന്‍വശത്താണ് ഇവര്‍ ഉമ്മയുമൊന്നിച്ച് വാടകക്ക് താമസിച്ചിരുന്നത്. ഇതിനിടെ അയല്‍വാസി സവാദ് യുവതിയെ പ്രണയിക്കുകയും വീട്ടിലെത്തി വിവാഹം കഴിച്ചുതരാന്‍ ആവശ്യപ്പെടുകയും ചെയ്തു. വീട്ടുകാര്‍ സമ്മതിച്ചില്ലെങ്കിലും വിഷയത്തില്‍ നാട്ടുകാര്‍ ഇടപെട്ടതിനെത്തുടര്‍ന്ന് നിക്കാഹ് ചെയ്തു നല്‍കുകയായിരുന്നു.
വിവാഹം കഴിഞ്ഞതോടെ യുവതിയുമായി ഒരു ബന്ധവുമില്ലെന്ന് വീട്ടുകാര്‍ അറിയിക്കുകയും ചെയ്തു. ഇതിനിടെ, കുഞ്ഞിനെ കാണാനും സമ്മാനം നല്‍കാനും എത്തിയ ബന്ധുക്കളെ സവാദ് തിരിച്ചയച്ചു. ഇതിനെച്ചൊല്ലി യുവതിയുടെ മാതാവ് പ്രശ്നമുണ്ടാക്കിയിരുന്നു.ഇതിനിടെയാണ് മാതാവിന്റെ സഹോദരനായ ഹംസത്ത് വീട്ടില്‍ അതിക്രമിച്ചുകയറി സവാദിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വയറ്റില്‍ കുത്തേറ്റ സവാദിന്റെ കുടല് മുറിഞ്ഞിരുന്നു.സംഭവത്തിൽ പിടിച്ചുമാറ്റാന്‍ ശ്രമിച്ച സവാദിന്റെ സഹോദരനും മാരക പരിക്കേറ്റിരുന്നു .
നിരവധി കേസുകളില്‍ പ്രതിയായ ഹംസത്ത് സഹോദരിയുടെ വീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് സവാദിനുനേരെ വധശ്രമം നടന്നത്. തൃശൂര്‍ പൊലീസിന്റെ സഹായത്തോടെയാണ് പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.വധശ്രമത്തിനിടെ പരിക്കേറ്റ ഹംസത്ത് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അറസ്റ്റിലായത്.