തിരുവനന്തപുരം: തലസ്ഥാന നഗരസഭ ഹെൽത്ത് വിഭാഗം നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ വൻ ശേഖരം പിടികൂടി ചാല നോബിൾ എൻറർപ്രൈസസ് എന്ന സ്ഥാപനത്തിൽനിന്ന് 47.8 കിലോ ഗ്രാം നിരോധിത തെർമോകോൾ ഉൽപന്നങ്ങളും 222 കിലോ ഗ്രാം നിരോധിത നോൺ വോവൺ ഉൽപന്നങ്ങളും 176.9 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകളും കണ്ടെത്തിയത്.
കുര്യാത്തി ഗവ. സ്കൂളിന് സമീപം പ്രവർത്തിക്കുന്ന പ്ലാസ്റ്റോ ഏജൻസിയിൽനിന്ന് 5331 കിലോ പേപ്പർ കപ്പ്, 480 കിലോ നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗ്, 140 കിലോഗ്രാം നിരോധിത തെർമോകോൾ, 230 കിലോ പ്ലാസ്റ്റിക് കപ്പ് എന്നിവ കണ്ടെടുത്തു. നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാരോടൊപ്പം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും സ്ക്വാഡിൽ ഉണ്ടായിരുന്നു. നിരോധിത ഉൽപന്നങ്ങൾ പിടിച്ചെടുത്ത സ്ഥാപനങ്ങൾക്ക് അധികൃതർ കാരണം കാണിക്കൽ നോട്ടീസ് നൽകി.
നഗരസഭാ പരിധിയിലെ ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കുന്നതിന് മേയർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.