ന്യൂഡെൽഹി: ഗുജറാത്ത് സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാതൃ-ശിശു ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് തുടക്കം കുറിയ്ക്കും.
മാതൃ-ശിശു ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായുള്ള 800 കോടി രൂപയുടെ ചെലവുവരുന്ന ‘മുഖ്യമന്ത്രി മാതൃശക്തി യോജന’യ്ക്കാണ് പ്രധാനമന്ത്രി സമാരംഭം കുറിയ്ക്കുന്നത്. പദ്ധതി പ്രകാരം ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും എല്ലാ മാസവും അങ്കണവാടികളിലൂടെ 2 കിലോ വെള്ളക്കടല, ഒരു കിലോ തുവരപ്പരിപ്പ്, ഒരു കിലോ ഭക്ഷ്യ എണ്ണ എന്നിവ സൗജന്യമായി നല്‍കും.
ഇപ്പോള്‍ സംസ്ഥാനത്തെ എല്ലാ ഗോത്രവര്‍ഗ്ഗ ഗുണഭോക്താക്കള്‍ക്കുമായി വ്യാപിപ്പിച്ചിട്ടുള്ള ‘പോഷന്‍ സുധാ യോജന’ (ആരോഗ്യം മെച്ചപ്പെടുത്തല്‍ പദ്ധതി) യിലുള്ള ഏകദേശം 120 കോടി രൂപയും പ്രധാനമന്ത്രി വിതരണം ചെയ്യും.
ഗോത്രവര്‍ഗ്ഗ ജില്ലകളിലെ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും അയേണ്‍, കാല്‍സ്യം ഗുളികകള്‍ വിതരണം ചെയ്യുകയും പോഷകാഹാരത്തെക്കുറിച്ചുള്ള വിദ്യാഭ്യാസം നല്‍കുകയും ചെയ്യുന്ന പരീക്ഷണം വിജയിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി.