കണ്ണൂർ: പാനൂരിൽ ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ അക്രമിസംഘം ലഷ്യമിട്ടത് സഹോദരൻ മുഹ്സിനെയെന്ന് കസ്റ്റഡിയിലുള്ള പ്രതിയും സി.പി.എം പ്രവർത്തകനുമായ ഷിനോസിന്റെ മൊഴി.
ഓപ്പൺ വോട്ടുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്. ബൂത്ത് ഏജന്റ് കൂടിയായ മുഹ്സിനെ ഭീഷണിപ്പെടുത്താനും കൈയേറ്റം ചെയ്യാനുമാണ് സി.പി.എം പ്രവർത്തകർ അന്ന് രാത്രി എട്ടുമണിയോടെ ഇവരുടെ വീടിനടുത്തെത്തിയത്. മുഹ്സിനെ ഭീഷണിപ്പെടുത്തുന്നത് കണ്ട് അനുജൻ മൻസൂർ ഓടിയെത്തുകയായിരുന്നു. തുടർന്ന് ഇരുവരെയും അക്രമികൾ വളഞ്ഞു. ഓടിരക്ഷപ്പെടുന്നതിനിടെ ബോംബെറിഞ്ഞ് വീഴ്ത്താൻ ശ്രമിച്ചു. ബോംബേറിൽ മൻസൂറിന്റെ കാൽമുട്ടിന് താഴെ ചിന്നിച്ചിതറി. ഇതിൽനിന്ന് രക്തം വാർന്നാണ് മരണം സംഭവിച്ചത്.
സ്ഫോടന ശബ്ദംകേട്ട് അയൽവാസികളും മൻസൂറിന്റെ കുടുംബക്കാരും ഓടിയെത്തിയതോടെ അക്രമികൾ രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, സംഘാംഗമായ ഷിനോസിനെ മുഹ്സിൻ കീഴ്പ്പെടുത്തി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
കൊലപാതക കേസിൽ പ്രതിയായയാൾ അക്രമം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് വാട്സാപ്പില്‍ പങ്കുവെച്ച സ്റ്റാറ്റസ് പൊലീസ് ഗൗരവത്തിലെടുത്തില്ലെന്ന് പരാതിയുണ്ട്. ‘മുസ്ലീംലീഗുകാര്‍ ഈ ദിവസം വര്‍ഷങ്ങളോളം ഓര്‍ത്തുവെക്കും, ഉറപ്പ്’ എന്നാണ് ഇയാള്‍ വാട്സാപ്പില്‍ പങ്കുവെച്ച സ്റ്റാറ്റസ്. ഉച്ചയോടെ ഭീഷണി സ്റ്റാറ്റസ് വാട്സാപ്പിലൂടെ പുറത്തുവന്നുവെന്നും ഇതേക്കുറിച്ച് പൊലീസിനെ അറിയിച്ചെങ്കിലും പൊലീസ് ഗൗരവമായി എടുത്തില്ലെന്നും എം.എസ്.എഫ് സംസ്ഥാന ട്രഷറര്‍ നജാഫ് ആരോപിച്ചു.