ന്യൂഡൽഹി: ഐ.എസ്.ആർ.ഒ ചാരക്കേസിൽ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ പ്രതിയാക്കിയ ഉദ്യോഗസ്ഥരെ കണ്ടെത്താൻ നടന്ന ഗൂഢാലോചന അന്വേഷിക്കാൻ നിയോഗിച്ച ജെയിൻ സമിതിയുടെ റിപ്പോർട്ട് കേരളത്തിലെ വോട്ടെടുപ്പ് ദിവസമായ ചൊവ്വാഴ്ച അടിയന്തരമായി പരിഗണിക്കാൻ കേന്ദ്രo നടത്തിയ നീക്കം സുപ്രീംകോടതിയിൽ പരാജയപ്പെട്ടു.
അതേസമയം, ചൊവ്വാഴ്ച പരിഗണിക്കാനിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്കെതിരായ ലാവലിൻ കേസ് വീണ്ടും നീട്ടിവെക്കാൻ സുപ്രീംകോടതിയിൽ അപേക്ഷ. യു.ഡി.എഫ് സമ്മർദ്ദത്തിലായേക്കാവുമെന്ന ചാരക്കേസിലെ സമിതി റിപ്പോർട്ട് ഏതു വിധേനയും ചൊവ്വാഴ്ചത്തെ കേസ് ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന കേന്ദ്ര സർക്കാറിന്റെ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ അപേക്ഷ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് തള്ളുകയായിരുന്നു. തുടർന്ന് കേസ് അടുത്താഴ്ചത്തേക്ക് മാറ്റി.
ദേശീയതലത്തിലുള്ള കേസാണെന്നും അടിയന്തര പ്രാധാന്യമുണ്ടെന്നും കോടതിയിൽ സോളിസിറ്റർ ജനറൽ വാദിച്ചപ്പോൾ കേസിന്റെ പ്രാധാന്യം തനിക്കറിയാമെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് ചൊവ്വാഴ്ച തന്നെ പരിഗണിക്കേണ്ട അടിയന്തര ആവശ്യം എന്താണെന്ന് ആരാഞ്ഞു . തുടർന്ന് ചൊവ്വാഴ്ച പരിഗണിക്കാൻ കഴിയില്ലെന്നും അടുത്തയാഴ്ച പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
മുൻ ഡി.ജി.പി സിബി മാത്യൂസ്, റിട്ടയേഡ് എസ്.പിമാരായ കെ.കെ. ജോഷ്വ, എസ്. വിജയൻ, ഐ.ബി മുൻ ഡയറക്ടർ ആർ.ബി. ശ്രീകുമാർ എന്നിവർക്കെതിരായ ആരോപണമാണ് ഡി.കെ. ജെയിൻ സമിതി അന്വേഷിച്ചത്.
അതെ സമയം നമ്പി നാരായണൻ സമർപ്പിച്ച ഹർജിയിൽ 2018 സെപ്റ്റംബർ 14നാണ് സുപ്രീംകോടതി മൂന്നംഗ സമിതി രൂപവത്കരിച്ചത്. നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും സുപ്രീംകോടതി നിർദേശിച്ചിരുന്നു . ജസ്റ്റിസ് ഡി.കെ. ജെയിൻ അധ്യക്ഷനായ സമിതി ശനിയാഴ്ചയാണ് മുദ്രവെച്ച കവറിൽ സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.