ആലപ്പുഴ: മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ച വാഹനം തിരിച്ചറിഞ്ഞു. പ്രതികളെക്കുറിച്ചു വ്യക്തമായ സൂചന ലഭിച്ചെന്നും പൊലീസ് പറയുന്നു. സംഘത്തിലെ പ്രധാനിയായ മുഹമ്മദ് ഹനീഫയുടെ കൂട്ടാളികളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. ഹനീഫയുമായി ബന്ധമുള്ള ആളുകളാണ് തട്ടിക്കോണ്ട് പോകലിന് പിന്നിലെന്ന് ബിന്ദു പൊലീസിന് മൊഴി നൽകിയിരുന്നു.
മാന്നാറില്‍ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയ കേസ് അന്വേഷണത്തിന് ഇ.ഡിയും. എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ മാന്നാറിലെത്തും. തട്ടിക്കൊണ്ടുപോകലിന് പിന്നിലെ സ്വര്‍ണക്കടത്ത് ബന്ധം, സാമ്പത്തിക ഇടപാട് തുടങ്ങിയവ അന്വേഷിക്കും. കസ്റ്റംസിനൊപ്പം ഇഡിക്കും പൊലീസ് വിവരങ്ങള്‍ കൈമാറി. ഇന്നലെ മാന്നാറിലെത്തിയ കസ്റ്റംസ് സംഘം പൊലീസിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു. തട്ടിക്കൊണ്ടു പോകലിന് ഇരയായ മാന്നാർ കുരട്ടിക്കാട് സ്വദേശി ബിന്ദുവിൽ നിന്നും കാര്യങ്ങൾ ചോദിച്ചറിഞ്ഞു. സ്വർണക്കടത്ത് സംഘവുമായി ബിന്ദുവിനുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് വിശദമായ മൊഴി കസ്റ്റംസ് രേഖപ്പെടുത്തും.