പന്തളം: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിൽ വീട്ടമ്മയെ കുത്തിവീഴ്ത്തിയ കാട്ടുപന്നിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു. പന്തളം തെക്കേക്കര പാറക്കര അഞ്ചുഭവനിൽ ഭഗവതിയെ (60) കുത്തിവീഴ്ത്തിയ ശേഷം സമീപത്തെ പറമ്പിൽ അഭയം തേടിയ പന്നിയെ തിങ്കളാഴ്ച ൈവകീട്ട് മൂന്നിന് കോന്നിയിൽനിന്ന് എത്തിയ വനംവകുപ്പ് ഉദ്യോഗാസ്ഥരാണ് വെടിവെച്ച് കൊന്നത്.
കോന്നി ഡി.എഫ്.ഒ ശ്യാം മോഹൻലാലിെൻറ നിർദേശപ്രകാരം റേഞ്ച് ഓഫിസർ സലിൻ ജോസ്, സെക്ഷൻ ഓഫിസർ ഡി. വിനോദ്, ബീറ്റ് ഓഫിസർമാരായ വി. വിനോദ്, സൂര്യ ഡി.പിള്ള എന്നിവരുടെ നേതൃത്വത്തിൽ എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പന്നിയെ വെടിവെച്ചത്.
ഉച്ചക്ക് 12ന് ഭഗവതിയെ ആക്രമിച്ച വിവരം പഞ്ചായത്ത് അംഗം സി.എസ്. ശ്രീകലയാണ് വനംവകുപ്പിനെ അറിയിച്ചത്. പരിക്കേറ്റ ഭഗവതിയെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണ്. ഞായറാഴ്ച രാവിലെ 8.30ന് കണ്ണാടി വയലിലെ കൃഷിയിടത്തിൽ പാടത്ത് ജോലിക്ക് പോകുമ്പോൾ പന്തളം തെക്കേക്കര പാറക്കരയിൽ ഉഷാ സദനത്തിൽ ഭാസ്കരന് (85) കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
ഗുരുതര പരിക്കേറ്റ ഭാസ്കരനെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.