വാട്സാപ്പ് പുതിയതായി അവതരിപ്പിച്ച സേവന-നയ വ്യവസ്ഥകൾ അംഗീകരിക്കാത്തവർക്ക് മെയ് 15 മുതൽ വാട്സാപ്പിൽ സന്ദേശങ്ങൾ ലഭിക്കുകയോ സന്ദേശങ്ങൾ അയക്കാൻ സാധിക്കുകയോ ഇല്ല. അവരുടെ അക്കൗണ്ടുകൾ നിർജീവം (Inactive) എന്ന പട്ടികയിൽ ഉൾപ്പെടുത്തി മാറ്റിനിർത്തും.
നയവ്യവസ്ഥകൾ അംഗീകരിച്ചാൽ സേവനങ്ങൾ തുടർന്ന് ഉപയോഗിക്കാം. എന്നാൽ, ഉപയോക്താവ് അതിന് തയ്യാറാവാതെ അക്കൗണ്ട് 120 ദിവസം നിർജീവമായിക്കിടന്നാൽ ആ അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെടും. പോളിസി അംഗീകരിക്കാത്ത അക്കൗണ്ടുകളിൽ സന്ദേശങ്ങൾ അയക്കുന്നതിനാണ് വിലക്കേർപ്പെടുത്തിയാലും കുറച്ച് ആഴ്ചക്കാലത്തേക്ക് വീഡിയോ വോയ്സ് കോൾ സേവനം ലഭ്യമാവും.
ജനുവരിയിലാണ് വാട്സാപ്പ് പുതിയ പോളിസി അപ്ഡേറ്റ് പ്രഖ്യാപിച്ചത്. ഫെയ്സ്ബുക്കിന്റെ മറ്റ് സേവനങ്ങളുമായി വിവരങ്ങൾ കൈമാറുന്നതുൾപ്പടെയുള്ള വ്യവസ്ഥകൾ അംഗീകരിക്കാൻ തയ്യാറായില്ലെങ്കിൽ അക്കൗണ്ട് നീക്കം ചെയ്യപ്പെടില്ലെന്നും വാട്സാപ്പിൽ നിന്ന് പുറത്ത് പോവാമെന്നും നിഷ്കർഷിക്കുന്ന നിയമം ആഗോളതലത്തിൽ വലിയ കോലാഹലമുണ്ടാക്കിയിരുന്നു.
എന്നാൽ, ഉപയോക്താക്കൾ തെറ്റിദ്ധരിക്കപ്പെടുകയാണുണ്ടായതെന്നും വാണിജ്യ സ്ഥാപനങ്ങൾക്ക് പേമെന്റ് സേവനം ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ടാണ് സേവനനയം പരിഷ്കരിച്ചത് എന്നും വാട്സാപ്പിന്റെ മാതൃസ്ഥാപനമായ ഫെയ്സ്ബുക്ക് പറയുന്നു.