തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനകരാറിനെച്ചൊല്ലി സർക്കാരിനെതിരെ വീണ്ടും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സർക്കാർ ജുഡീഷൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആഴക്കടൽ മത്സ്യബന്ധനത്തിന് വിദേശ കുത്തകകളെ വരുത്താൻ സർക്കാർ ആസൂത്രിത നീക്കമാണ് നടത്തിയതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ധാരണാപത്രത്തിലെ ഒരു ഭാഗം മാത്രമാണ് റദ്ദാക്കിയതെന്ന് ചെന്നിത്തല ആരോപിച്ചു. അസന്റിൽ ഒപ്പിട്ട ധാരണാപത്രം ഇപ്പോഴും നിലനിൽക്കുന്നു. പള്ളിപ്പുറത്ത് നൽകിയ 4 ഏക്കർ സ്ഥലവും തിരികെ വാങ്ങാൻ നടപടി ഇല്ല. മത്സ്യ നയത്തിൽ മാറ്റം വരുത്താനും നടപടി ഇല്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
കേരളത്തിന്റെ കടൽ തീരം വിൽക്കാനുള്ള ശ്രമം തന്നെയാണ് മുഖ്യമന്ത്രി നടത്തിയത്. എന്നിട്ട് തെളിവുകൾ വന്നപ്പോൾ കൂടുതൽ കള്ളങ്ങൾ മെനയുകയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് പദ്ധതിരേഖ തയാറാക്കിയതെന്ന് ഇഎംസിസി പറഞ്ഞു കഴിഞ്ഞതായും ചെന്നിത്തല വ്യക്തമാക്കി. ധാരണാപത്രത്തിന്റെ ഒരു ഭാഗം മാത്രമാണ് സർക്കാർ റദ്ദാക്കിയത്. എന്നാൽ വ്യവസായ വകുപ്പിന്റെ ധാരണാപത്രവും റദ്ദാക്കാൻ സർക്കാർ തയാറാകണം. മത്സ്യസംസ്കരണത്തിനായി പള്ളിപ്പുറത്ത് നൽകിയ നാലേക്കർ തിരികെ വാങ്ങണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
മത്സ്യത്തൊഴിലാളികളെ ചതിച്ച മന്ത്രിയാണ് ജെ. മേഴ്സിക്കുട്ടിയമ്മ. മത്സ്യത്തൊഴിലാളികളോട് മന്ത്രിയും സർക്കാരും മാപ്പ് പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇതിനെതിരേ മത്സ്യത്തൊഴിലാളികളെ അണിനിരത്തി സമരം ശക്തമാക്കും. മത്സ്യത്തൊഴിലാളി സംഘടന 27ന് നടത്തുന്ന ഹർത്താലിന് യുഡിഎഫ് പിന്തുണ പ്രഖ്യാപിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. 28.2.2020 ഇൽ അസന്റിൽ വച്ച് ഒപ്പിട്ട ധാരണ പത്രം ഇപ്പോഴും നിലനിൽക്കുകയാണ്. 2018 ഏപ്രിലിൽ ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ ന്യൂ യോർക്കിൽ വച്ച് ഇഎംസിസിയുമായി ചർച്ച നടത്തിയെന്നും ചെന്നിത്തല ആവർത്തിച്ചു. മുഖ്യമന്ത്രിയുടെ നിർദേശം അനുസരിച്ചാണ് വിശദ പദ്ധതി രേഖ സമർപ്പിച്ചത് എന്നു ഇഎംസിസി തന്നെ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പച്ചക്കള്ളമാണ്. ജനത്തെ തെറ്റിദ്ധരിപ്പിക്കാൻ ഉള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. തെളിവുകൾ പുറത്തു വന്നപ്പോൾ കൂടുതൽ കള്ളങ്ങൾ മെനയുന്നു. ആഴക്കടൽ മൽസ്യ ബന്ധനത്തിന് ആസൂത്രിത നീക്കം ആണ് സർക്കാർ നടത്തിയത്. മൽസ്യ നയത്തിൽ വരുത്തിയ മാറ്റം പോലും ഇഎംസിസിയെ സഹായിക്കാനാണ്.