റായ്പുർ: ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ ഹെലികോപ്ടറിൽ സുഹൃത്തിന് ‘പ്രീ വെഡ്ഡിങ്ങ് ‘ഫോട്ടോഷൂട്ടിന് അനുമതി നൽകിയ വ്യക്തിക്ക് സസ്പെൻഷൻ. വധൂ വരന്മാരുടെ ഹെലികോപ്ടറിൽനിന്നുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് നടപടി.
സിവിൽ ഏവിയേഷൻ വകുപ്പിലെ ഡ്രൈവറായ യോഗേശ്വർ സായ് വരന്റെ സുഹൃത്താണ്. ജനുവരി 20നായിരുന്നു സായ്യുടെ സമ്മതപ്രകാരം വധൂവരൻമാൻ സംസ്ഥാന സർക്കാറിന്റെ ഹെലികോപ്ടറായ ‘എ.ഡബ്ല്യൂ 109 പവർ എലൈറ്റിൽ’ ഫോട്ടോഷൂട്ട് നടത്തിയത്.
യോഗേശ്വർ സുരക്ഷ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നും ആളുകളെ ഔദ്യോഗിക വാഹനത്തിൽ പ്രവേശിപ്പിച്ചുവെന്നും സിവിൽ ഏവിയേഷൻ വകുപ്പ് ചൂണ്ടിക്കാട്ടി. അനുമതിയുണ്ടെന്ന് സുരക്ഷ ഗാർഡുകളെ തെറ്റിദ്ധരിപ്പിച്ച ശേഷമാണ് ഇരുവരെയും സായ് ഹെലികോപ്ടറിന് സമീപം കൂട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ ഛത്തീസ്ഗഡ് സിവിൽ ഏവിയേഷൻ വകുപ്പിൽനിന്ന് സായ്യെ നവ റായ്പുരിലെ ഡയറക്ടറേറ്റ് ഓഫ് ഏവിയേഷനിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തിൽ അന്വേഷണവും പ്രഖ്യാപിച്ചു.
ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പ്രതികരണവുമായി മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ രംഗത്തെത്തി. സംസ്ഥാന സർക്കാറിന്റെ ഹെലികോപ്ടറിൽ പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ട് നടത്തിയത് ശ്രദ്ധയിൽപ്പെട്ടതായും ഇത്തരത്തിൽ വീഴ്ച സംഭവിച്ചത് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയതായും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി .