ന്യൂഡൽഹി: രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധനവില പിടിച്ചുനിർത്താൻ കേന്ദ്ര -സംസ്ഥാന സർക്കാറുകൾ പരോക്ഷ നികുതി കുറക്കണമെന്ന ആവശ്യവുമായി ആർ ബി ഐ .പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറക്കണമെന്നാണ് റിസർവ് ബാങ്കിന്റെ ആവശ്യം.
കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ നികുതിയടക്കം പെട്രോളിന് 60 ശതമാനവും ഡീസലിന് 54 ശതമാനവും വിലവർധനയുണ്ട്. സമ്പദ് വ്യവസ്ഥയിലെ വില സമ്മർദ്ദം കുറക്കുന്നതിന് ഇവയുടെ നികുതി കുറക്കേണ്ടത് അനിവാര്യമാണെന്നും ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ഫെബ്രുവരി ആറിന് ചേർന്ന ധന നയ സമിതിയിലാണ് ആർ.ബി.ഐയുടെ പരാമർശം.
ഇന്ധന വില വർധനവ് സമ്പദ്വ്യവസ്ഥയിൽ വില സമ്മർദ്ദം കൊണ്ടുവരുമെന്നും ഇത് സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടി. ആഗോള വിപണിയിൽ ഇന്ധനവില കുതിക്കുന്നതോടെ രാജ്യത്തും അതിന് അനുസൃതമായ വിലവർധനയുണ്ടാകാം. നികുതിനിരക്ക് കുറക്കുക മാത്രമാണ് ഇതിന്റെ പരിഹാരം. ഇന്ധനവിലവർധനവ് ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ളവയുടെയും സേവനങ്ങളുടെയും വിലവർധനക്കും കാരണമാകും. 2021 സാമ്പത്തികവർഷത്തിൽ പെട്രോൾ, ഡീസൽ എക്സൈസ് തീരുവയായി 2.67 ലക്ഷം കോടി സമാഹരിക്കാനാണ് കേന്ദ്ര ബജറ്റിലെ നിർദേശം.