മൈസൂരു: പുള്ളിപ്പുലിയുടെ ആക്രമണത്തിൽ പതറാത്ത 12 കാരന്റെ മനോധൈര്യം വാക്കുകൾക്കതീതം. തന്റെ തോളിൽ കടിച്ച പുലിയുടെ കണ്ണിൽ 12 വയസ്സുകാരനായ നന്ദൻ കൈവിരൽ കുത്തിയിറക്കി ആക്രമിച്ചാണ് ജീവൻ തിരിച്ചു പിടിച്ചത് . ഇതേ തുടർന്ന് കടിവിട്ട് പുലി കുറ്റിക്കാട്ടിലേക്ക് ഓടിമറയുകയായിരുന്നു. ഞായറാഴ്ച രാത്രി മൈസൂരുവിലെ കടക്കോളയ്ക്ക് സമീപത്തെ ബീരഗൗഡനഹുണ്ഡി ഗ്രാമത്തിലെ ഫാംഹൗസിലായിരുന്നു അനിർവചനീയമായ സംഭവം.
തന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ഫാംഹൗസിൽ കന്നുകാലികൾക്ക് തീറ്റകൊടുക്കാനായി എത്തിയതായിരുന്നു നന്ദൻ. അച്ഛൻ രവിയും ഒപ്പമുണ്ടായിരുന്നു. കാലികൾക്ക് പുല്ല് നൽകവേ വൈക്കോലിനുള്ളിൽ ഒളിച്ചിരുന്ന പുലി നന്ദന്റെമേൽ ചാടിവീഴുകയായിരുന്നു. തുടർന്ന് തോളിലും കഴുത്തിലും കടിക്കുകയും ചെയ്തു. ഇതോടെ നന്ദൻ സഹായത്തിനായി അലറിവിളിക്കുകയും അതോടൊപ്പം പുലിയുടെ കണ്ണിൽ തന്റെ തള്ളവിരൽ ശക്തിയായി കുത്തിയിറക്കുകയും ചെയ്തു.
ഈ സമയത്ത് നന്ദന്റെ അച്ഛൻ സമീപത്തുണ്ടായിരുന്നെങ്കിലും ഒന്നും ചെയ്യാൻ സാധിക്കാതെ അദ്ദേഹം നിസഹായനായി നിന്നു . കഴുത്തിൽനിന്നും തോളിൽനിന്നുമായി രക്തം വാർന്നൊഴുകിയ നന്ദനെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതെ സമയം ബാലൻ അപകടനില തരണം ചെയ്തുവെന്ന് ഡോക്ടർമാർ അറിയിച്ചു .