ഗൾഫ് ഫുഡ് മേളയ്ക്ക് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കമായി. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്ന് പ്രമുഖ ഷെഫുമാരടക്കം അറുപതിലേറെ പാചകവിദഗ്ധർ പങ്കെടുക്കുന്നുണ്ട്. ലോകത്തെ പ്രമുഖ വ്യാപാര വ്യവസായ പ്രതിനിധികൾ, ഭക്ഷ്യരംഗത്തെ പുതിയ സംരംഭകർ, ഇറക്കുമതിസ്ഥാപനങ്ങൾ തുടങ്ങിയവർ മേളയിൽ എത്തിയിട്ടുണ്ട്. ഭക്ഷ്യരംഗത്തെ നവീന പാചകരീതികൾ, ഭക്ഷ്യ സംസ്കരണ വിദ്യകൾ, നൂതന ഉപകരണങ്ങൾ എന്നിവയും മേളയെ വ്യത്യസ്തമാക്കും.
ഭക്ഷ്യോത്പന്നങ്ങളെക്കുറിച്ച് കൂടുതൽ അറിയാനും ഇറക്കുമതി , കയറ്റുമതി സാധ്യതകളെക്കുറിച്ച് പഠിക്കാനുമായി ലോകത്തെ ഒട്ടേറെ സ്ഥാപനങ്ങളുടെ പ്രതിനിധികൾ മേളയിൽ എത്തിയിട്ടുണ്ട്. അഞ്ചുദിവസം നീണ്ടുനിൽക്കുന്ന മേള 25-ന് അവസാനിക്കും. 85 രാജ്യങ്ങളിൽനിന്നായി 2500 പ്രദർശകരാണ് 26-ാമത് ഗൾഫ് ഫുഡ് മേളയ്ക്ക് എത്തിയിരിക്കുന്നത്.