താരസംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടന വേദിയിൽ വനിതാതാരങ്ങളെ ഇരുത്തിയില്ലെന്ന നടി പാർവതി തിരുവോത്തിൻ്റെ ആരോപണത്തിനെതിരെ നടൻ ബാബുരാജ്. തെറ്റുകളുണ്ടെങ്കില്‍ അത് ചൂണ്ടികാണിക്കണം, എന്നാല്‍ സംഘടനയുടെ അടിത്തറ തോണ്ടാന്‍ നില്‍ക്കരുത്. അത് ശരിയല്ലെന്ന് ബാബുരാജ് പറഞ്ഞു.
കുറ്റങ്ങളൊക്കെ ചൂണ്ടിക്കാണിക്കണം. അതൊക്കെ നല്ലതാണ്. മിക്ക കാര്യങ്ങളിലും പാർവതിയെ ഞാന്‍ പിന്തുണച്ചിട്ടുണ്ട്. നല്ല അറിവും വിവരവുമുള്ള കുട്ടിയാണ്. സംഘടനയിലൊക്കെ നമുക്ക് ആവശ്യമുള്ളതാണ്. രാജി വെച്ച് പോയപ്പോൾ ആ രാജി സ്വീകരിക്കരുതെന്ന് പറഞ്ഞ വ്യക്തിയാണ് ഞാന്‍. പക്ഷെ ഇത് എന്താണ് അങ്ങനെ പറഞ്ഞതെന്ന് എനിക്ക് അറിയില്ല. കാരണം സ്ത്രീകള്‍ അടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി എടുത്ത തീരുമാനമാണ് ഓഫീസ് ഡയറക്ടേഴ്സ് മാത്രം ഇരുന്നാല്‍ മതിയെന്ന്. അവര്‍ ഇരിക്കുന്ന സദസ്സാണ് അത്. അതിനുള്ള സ്ഥലം മാത്രമേ അവിടെയുള്ളൂ. രചനയേയും ഹണിയേയും ശ്വേതയേയും ഞാനാണ് സ്റ്റേജിലേക്ക് വിട്ടത്. പുതിയ പോസ്റ്റര്‍ പിടിച്ചു നില്‍ക്കുന്നതിനായി. അതാണ് അവര്‍ സ്റ്റേജിന്റെ അരികില്‍ നില്ക്കുന്ന ചിത്രം വരാന്‍ കാരണം. കുറ്റം മാത്രം പറയരുത്. നല്ലത് കൂടി പറയണം. ആ കുട്ടി ചെയ്യുന്നതിലെ നല്ലത് ഞാന്‍ പറയാറുണ്ട്.