തിരുവനന്തപുരം: പിഎസ്സി റാങ്ക് ജേതാക്കള്‍ക്ക് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസിന്റെ സമരപന്തലില്‍ നടന് ധര്മ്മജന് ബോള്‍ഗാട്ടി. മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ധര്മ്മജന് നടത്തിയത്. ഉദ്യോഗാര്‍ത്ഥികളുടെ വേദന കാണാനുള്ള മന:സാക്ഷി ഇവിടുത്തെ ഭരണാധികാരികള്‍ക്ക് ഇല്ലെന്നായിരുന്നു ധര്മ്മജന് പറഞ്ഞത്. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുമെന്നും ധര്മ്മജന് പറഞ്ഞു.
കേരളം എപ്പോഴും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ് എന്നാണ്. ഇനി നമ്മള് റൈറ്റിലേക്ക് കടക്കേണ്ട സമയമാണ്. റൈറ്റ് ആയാലെ ഈ രാജ്യം നന്നാകുള്ളു. കേരളത്തിന് ഐശ്വര്യമുണ്ടാകുള്ളു. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ഈ പ്രശ്നങ്ങള്‍ക്ക് എല്ലാം പരിഹാരമുണ്ടാകുമെന്നും ധര്മ്മജന് പറഞ്ഞു.ശരിക്കും കേരളത്തിന് ഐശ്വര്യം നഷ്ടപ്പെട്ടിട്ട് അഞ്ചുവര്‍ഷമായി. നിപയും രണ്ട് പ്രളയവും കൊവിഡും ഒക്കെയായി കേരളത്തിന് ഐശ്വര്യം നഷ്ടപ്പെട്ടു. അന്ധവിശ്വാസം കൊണ്ട് പറയുകയല്ല. പക്ഷേ എവിടെയൊക്കെയോ എന്തൊക്കെയോ സത്യമില്ലേ എന്നാണ് ഞാന്‍ ആലോചിക്കുന്നത്.’-ധര്മ്മജന് പറഞ്ഞു.
അതേസമയം, പിഎസ്സി റാങ്ക് ഹോൾഡേഴ്സ് സമരം ഒത്തുതീർപ്പാക്കാനുള്ള ഉദ്യോഗസ്ഥതല ചർച്ച വൈകിട്ട് 4.30ന് നടക്കും. എൽജിഎസ്, സിപിഒ ഉദ്യോഗാർഥികളുമായാണ് ചർച്ച നടക്കുക. ആഭ്യന്തര സെക്രട്ടറി, എഡിജിപി മനോജ് എബ്രഹാം എന്നിവർ സമരക്കാരുമായുള്ള ചർച്ചയിൽ പങ്കെടുക്കും. എൽജിഎസ്, സിപിഒ വിഭാഗങ്ങളിലെ മൂന്ന് പേരെ വീതമാണ് ചർച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്.