കൊച്ചി: പണം വാങ്ങി ഉദ്ഘാടനത്തിൽ പങ്കെടുത്തില്ലെന്ന പരാതിയിൽ ബോളിവുഡ് നടി സണ്ണി ലിയോണിനെതിരെയുള്ള വഞ്ചനക്കേസിൽ പരാതിക്കാരനില്‍ നിന്ന് ക്രൈംബ്രാഞ്ച് വീണ്ടും മൊഴിയെടുക്കും. നടിയുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചതില്‍ ചില വ്യക്തത വരുത്താൻ ആണ് അന്വേഷണ സംഘ൦ പരാതിക്കാരനില്‍ നിന്ന് വീണ്ടും മൊഴിയെടുക്കാൻ പോകുന്നത്. പെരുമ്പാവൂർ സ്വദേശി ഷിയാസ് ആണ് പരാതിക്കാരൻ.
പണം നൽകിയത് സണ്ണി ലിയോണിന്റെ അക്കൗണ്ടിലേയ്ക്കാണ്. പണം വാങ്ങിയശേഷം സണ്ണി ലിയോൺ പരിപാടികളിൽ നിന്ന് പിൻവാങ്ങുകയായിരുന്നു. സണ്ണി ലിയോൺ ക്രൈംബ്രാഞ്ചിനോട് പറയുന്നത് കളവാണ്. നിയമ നടപടിയുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും ഷിയാസ് നേരത്തെ പറഞ്ഞിരുന്നു. 29 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.
പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റ് ചോദ്യം ചെയ്തിരുന്നു. താന്‍ ആരെയും വഞ്ചിച്ചിട്ടില്ലെന്നും പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്തത് സംഘാടകരുടെ പിഴവാണെന്നുമായിരുന്നു സണ്ണി ലിയോൺ ക്രൈംബ്രാഞ്ചിന് നൽകിയ വിശദീകരണം. എപ്പോള്‍ ആവശ്യപ്പെട്ടാലും താൻ പങ്കെടുക്കുമെന്നും സണ്ണി ലിയോണ്‍ പറഞ്ഞു.