മസ്കത്ത്: ഒമാനിലെ മുതിർന്ന ബിസിനസുകാരനും ഖിംജി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനുമായിരുന്ന കനക്സി ഗോഖൽദാസ് ഖിംജി ( 85) നിര്യാതനായി. . ഒമാനിലെ ഇന്ത്യൻ സമൂഹത്തിന്റെ കാരണവർ എന്ന് വിശേഷിപ്പിക്കാവുന്ന ഇദ്ദേഹം ഒമാനും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിൽ നിർണായക പങ്കു വഹിച്ചിട്ടുണ്ട്.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ഖിംജി ഗ്രൂപ്പിന്റെ അമരത്തുണ്ടായിരുന്ന ഇദ്ദേഹം രാജ്യത്തിന്റെ വളർച്ച നൽകിയ സംഭാവനകൾ പരിഗണിച്ച് ഒമാൻ പൗരത്വവും ശൈഖ് പദവിയും നൽകിയിരുന്നു. ‘ലോകത്തിലെ ഏക ഹിന്ദു മത വിശ്വാസിയായ ശൈഖ്’ എന്ന വിശേഷണത്തിനും അർഹനാണ് ഇദ്ദേഹം.1936ൽ മസ്കത്തിലാണ് കനക്സി ഖിംജി ജനിച്ചത്. മുംബൈയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇദ്ദേഹം 1970ലാണ് 144 വർഷത്തോളം പഴക്കമുള്ള കുടുംബ ബിസിനസിന്റെ നേതൃ സ്ഥാനം ഏറ്റെടുത്തത്.
പ്രതിവർഷം ഒരു ശതകോടിയിലേറെ ഡോളറാണ് ഗ്രൂപ്പിന്റെ വിറ്റുവരവ്. കൺസ്യൂമർ ഉൽപന്നങ്ങൾ, ലൈഫ്സ്റ്റൈൽ, ഇൻഫ്രാസ്ട്രക്ചർ, പ്രൊജക്ട്സ്,ലോജിസ്റ്റിക്സ് തുടങ്ങിയ വിഭാഗങ്ങളിലായി ഖിംജി ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ട്. നാനൂറിലധികം ആഗോള ബ്രാൻഡുകളുടെ ഒമാനിലെ വിപണന പങ്കാളിയുമാണ് ഗ്രൂപ്പ്. ഒമാനിലെ ഇന്ത്യൻ സമൂഹത്തിനും ശ്രദ്ധേയ സംഭാവനകൾ ശൈഖ് കനക്സി നൽകിയിട്ടുണ്ട്. ഒമാനിലെ ആദ്യ ഇന്ത്യൻ സ്കൂൾ സ്ഥാപിച്ചത്കനക്സിയാണ് . ഗൾഫ് മേഖലയിൽ നിന്ന് ആദ്യത്തെ പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം ലഭിച്ചതും ശൈഖ് കനക്സിക്കാണ്. ഒമാൻ ക്രിക്കറ്റ് ക്ലബിന്റെ സ്ഥാപക ചെയർമാനാണ്. കനക്സി ഖിംജിയുടെ നിര്യാണത്തിൽ ഒമാനിലെ വിവിധ തുറകളിലുള്ളവർ അനുശോചിച്ചു. ഉഭയകക്ഷി സഹകരണത്തിന് വലിയ പങ്കാളിത്തം വഹിച്ച വ്യക്തിയായിരുന്നു ശൈഖ് കനക്സി ഖിംജിയെന്ന് ഇന്ത്യൻ അംബാസഡർ മുനു മഹാവർ അനുസ്മരിച്ചു.