കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. നടനും തൃണമൂൽ കോൺഗ്രസ് യുവജന വിഭാഗം നേതാവുമായ ഹിരൺ ചാറ്റർജി പാർട്ടിവിട്ട് ബി.ജെ.പിയിലേക്ക് കൂടുമാറി .
വ്യാഴാഴ്ച ബംഗാളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ റാലിക്കിടെ ഹിരൺ ചാറ്റർജി ബി.ജെ.പിയിൽ അംഗത്വമെടുക്കുകയായിരുന്നു. ദ്വിദിന തെരഞ്ഞെടുപ്പ് സന്ദർശനത്തിനാണ് അമിത് ഷാ ബംഗാളിലെത്തിയത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷും ചടങ്ങിൽ പങ്കെടുത്തു.
ബംഗാളി നടനായ യഷ് ദാസ്ഗുപ്ത ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെയാണ് ഹിരൺ ചാറ്റർജിയുടെ ബി.ജെ.പിയിലേക്കുള്ള കൂടുമാറ്റം . അതെ സമയം തൃണമൂൽ വിടുന്നകാര്യം ഹിരൺ ചാറ്റർജി നേരത്തേ വ്യക്തമാക്കിയിരുന്നു. എനിക്ക് ബഹുമാനം ലഭിക്കുന്നിടത്തേക്ക് താൻ പോകാൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു ഹിരൺ ചാറ്റർജിയുടെ പ്രതികരണം.
ഏപ്രിൽ -മെയ് മാസങ്ങളിലാണ് ബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിന് മുമ്പായി നിരവധി നോതാക്കളാണ് തൃണമൂൽ വിട്ട് ബി.ജെ.പിയിലെക്ക് ചേക്കേറിയത് .