ലഖ്നൗ: ഉത്തർപ്രദേശിൽ രണ്ട് ദളിത് പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. ഉന്നാവിൽ ഗോതമ്പ് പാടത്താണ് സംഭവം .ഇവരുടെ കൂടെയുണ്ടായിരുന്ന ഒരു പെൺകുട്ടിയുടെ നില ഗുരുതരമാണ്. ഉന്നാവ് ജില്ലയിലുള്ള ബാബുറ ഗ്രാമത്തിലെ അസോഹ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പെൺകുട്ടികളെ ജീവനറ്റ നിലയിൽ കണ്ടെത്തിയത്.
അതെ സമയം മരിച്ച രണ്ട് പെൺകുട്ടികൾക്ക് വിഷബാധയേറ്റതായി ഡോക്ടർമാരുടെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഗുരുതരാവസ്ഥയിലായ മൂന്നാമത്തെ പെൺകുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പെൺകുട്ടികൾ കന്നുകാലികൾക്കുള്ള പുല്ലിനായി പാടത്തേക്ക് പോയതായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. എന്നാൽ പെൺകുട്ടികൾ ആക്രമിക്കപ്പെട്ടതായി സംശയിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി. ജില്ലാ മജിസ്ട്രേറ്റും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ജില്ലാ ആശുപത്രിയിലെത്തിയിട്ടുണ്ട്. അതേസമയം, സ്ഥിതി ഗതികൾ വിലയിരുത്തുന്നതിനായി ഒരു ഐ.ജിയും ഒരു ഡി.ഐ.ജി റാങ്ക് ഉദ്യോഗസ്ഥനും ലഖ്നൗവിൽ നിന്ന് പുറപ്പെട്ടു.
”മൂന്ന് പെൺകുട്ടികളെയും അവരുടെ സ്വന്തം വയലിലാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. അവരിൽ രണ്ടുപേർ മരിച്ചു. ഒരാളെ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ വിഷബാധയേറ്റതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ആളുകളുടെ മൊഴി രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കേസ് അന്വേഷിച്ചുവരികയാണെന്നും” ഉന്നാവോ എസ്.പി വ്യക്തമാക്കി .