രാജ്യത്ത് ആസ്ഥാനമില്ലാത്ത വിദേശ വാണിജ്യ കമ്പനികളുമായി കരാർ അവസാനിപ്പിക്കുമെന്ന് സൗദി
ജിദ്ദ: 2024 മുതൽ രാജ്യത്ത് ആസ്ഥാനമില്ലാത്ത വിദേശ വാണിജ്യ കമ്പനികളുമായോ സ്ഥാപനങ്ങളുമായോ കരാർ അവസാനിപ്പിക്കാൻ നീക്കമിട്ട് സൗദി അറേബ്യ . സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഗൾഫ് മേഖലയിൽ പ്രാദേശിക ആസ്ഥാനമുണ്ടാകുകയും അത് സൗദിയിൽ അല്ലാതിരിക്കുകയും ചെയ്യുന്ന വിദേശ കമ്പനികളുമായാണ് 2024 ജനുവരി ഒന്നു മുതൽ സൗദി സർക്കാർ സ്ഥാപനങ്ങൾ കരാർ നിർത്തലാക്കാൻ തീരുമാനിച്ചത്.സർക്കാർ ഏജൻസികൾ, സ്ഥാപനങ്ങൾ, ഗവൺമെൻറിനു കീഴിലെ ഫണ്ടുകൾ എന്നിവക്കാണ് ഇക്കാര്യത്തിൽ നിർദേശം നൽകിയത്.
ഗവൺമെൻറുമായും ഗവൺമെൻറ് ഏജൻസികളും ഫണ്ടുകളുമായും ഇടപാട് നടത്തുന്ന വിദേശ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളുമായി യോജിച്ചു പോകാനുള്ള പ്രോത്സാഹനമായാണ് തീരുമാനം. ഇതിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സാമ്പത്തിക ചോർച്ച കുറക്കുന്നതിനും ചെലവ് കാര്യക്ഷമത വർധിപ്പിക്കുന്നതിനും കഴിയും .വിവിധ ഗവൺമെൻറ് ഏജൻസികൾ വാങ്ങുന്ന പ്രധാന ഉൽപന്നങ്ങളും സേവനങ്ങളും ഉചിതമായ പ്രാദേശികതലങ്ങളിൽ രാജ്യത്ത് നടപ്പാക്കാനും ലക്ഷ്യമുണ്ട് .ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻറ് ഓർഗനൈസേഷൻ ഫോറത്തിന്റെ തുടർച്ചയെന്നോണം റിയാദ് പദ്ധതിയുടെ തന്ത്രപരമായ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.