കൊച്ചി: കളമശേരിയിൽ 17കാരനെ മർദ്ദിച്ച സംഘത്തിലെ പ്രതികളിലൊരാളായ കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി കുടുംബം. പോലീസ് മർദിച്ചതിലെ മനോവിഷമം മൂലമാണ് കുട്ടി ജീവനൊടുക്കിയത്. കൗൺസിലിംഗിനായി സമീപിച്ചപ്പോൾ ചൈൽഡ് ലൈൻ അധികൃതർ ഒഴിഞ്ഞുമാറിയെന്നും കുട്ടിയുടെ കുടുംബം ആരോപിക്കുന്നു.
കളമശേരി ഗ്ലാസ് കോളനിയിലാണ് 17 വയസുകാരനു മർദനമേറ്റത്. കേസിൽ പ്രതിയായ കളമശേരി ഗ്ലാസ് കോളനി കാട്ടുപറമ്പിൽ നിഖിൽ പോൾ (17) ആണ് തൂങ്ങി മരിച്ചത്. ജീവനൊടുക്കാനുള്ള ശ്രമം ശ്രദ്ധയിൽപെട്ട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ശിശുക്ഷേമ സമിതി തിങ്കളാഴ്ച മൊഴിയെടുക്കാനിരിക്കെയാണ് നിഖിൽ തൂങ്ങി മരിച്ചത്. 17-കാരനെ മര്‍ദിക്കുന്നതിന്റെ ഒരു മണിക്കൂറോളം നീളുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണു ക്രൂരമർദന സംഭവം പുറത്തറിഞ്ഞത്. കേസിലെ പ്രതികളിൽ ആറുപേരും പ്രായപൂർത്തിയാകാത്തവരാണ്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും മാതാപിതാക്കളെ വിളിച്ചു വരുത്തി കൈമാറുകയായിരുന്നു.