കാസർകോട്: ബേക്കലിൽ രണ്ട് കോടിയോളം വിലവരുന്ന നാല് കിലോ സ്വർണവുമായി രണ്ട് പേർ പിടിയിൽ. കർണാടക സ്വദേശികളാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.
കർണാടക ബൽഗാം സ്വദേശികളായ തുഷാർ, ജ്യോതിറാം എന്നിവരാണ് കസ്റ്റംസിൻ്റെ പിടിയിലായത്. ബേക്കൽ പള്ളിക്കര ടോൾബൂത്തിന് സമീപത്ത് നിന്നും ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സ്വർണം പിടികൂടിയത്. കോഴിക്കോട് നിന്ന് വരികയായിരുന്ന കർണാടക രജിസ്ട്രേഷൻ കാറിൽ പിൻ സീറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. കട്ടകളാക്കി കടത്താനായിരുന്നു ശ്രമം. പള്ളിക്കര ടോൾ ഗേറ്റിന് സമീപത്ത് നിന്നാണ് അസിസ്റ്റൻ്റ് കമ്മീഷണർ ഇ വികാസിൻ്റെ നേതൃത്വത്തിലുള്ള സംഘം സ്വർണം പിടികൂടിയത്.
കഴിഞ്ഞ വർഷം ഫെബ്രുവരി നാലിന് പതിനഞ്ചര കിലോഗ്രാം സ്വർണം കാസർഗോഡ് കസ്റ്റംസ് പിടികൂടിയിരുന്നു. ഈ സംഭവുമായി ഇതിന് ബന്ധമുണ്ടോ എന്നതുൾപ്പെടെ വിശദമായി അന്വേഷിക്കുമെന്ന് അസിസ്റ്റൻ്റ് കമ്മീഷണർ വ്യക്തമാക്കി.